‘മൃഗശാലക്ക് പുതിയ കൂടൊരുക്കം’; മുഖ്യമന്ത്രിയുടെ നിർദേശം, കൈയടിച്ചും പ്രതികൂലിച്ചും വാദങ്ങൾ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ ഹൃദയഭാഗത്തുനിന്ന് മറ്റൊരിടത്തേക്ക് മൃഗശാല മാറ്റണമെന്ന ചർച്ചക്ക് പുതുമയില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച ഒരു പരിപാടിക്കിടെ മുന്നോട്ടുവെച്ച നിർദേശത്തോട് മിക്കവർക്കും അനുകൂല നിലപാടാണ്. സാങ്കേതികമായ ഒരുപാട് നൂലാമാലകളും സങ്കീർണതകളും പിന്നിലുണ്ടെന്നത് വസ്തുതയാണ്. ഇതുസംബന്ധിച്ച ചർച്ചകൾ പല ഘട്ടങ്ങളിലും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.
മുമ്പ് ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോൾ നിർദേശം സജീവമായി പരിഗണിച്ചിരുന്നു. വെള്ളായണിയിലേക്ക് മൃഗശാല കൊണ്ടുപോകണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സാങ്കേതിക കാരണങ്ങളാണ് അന്ന് ചർച്ച വഴിമുടക്കിയത്. വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രി തന്നെ ഇക്കാര്യം വലിയ ആവശ്യമായി മുന്നോട്ടുവെച്ചിരിക്കുകയാണ്.
നെയ്യാർ ഡാം പോലെ വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മൃഗശാല മാറ്റണമെന്നും അത് മൃഗങ്ങൾക്ക്, അവയുടെ ആവാസ വ്യവസ്ഥയിൽ കൂടുതൽ സൗകര്യപ്രദമായി കഴിയാനും കാണികൾക്ക് വനാന്തരീക്ഷത്തിന്‍റെ പ്രതീതിയിൽ കാണാനും സാധിക്കുമെന്ന വീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള ഇടുങ്ങിയ സാഹചര്യത്തിൽനിന്ന് കൂടുതൽ വിശാലതയിലേക്ക്, സ്വൈരവിഹാരം നടത്താനാകും. മ്യൂസിയം ഇപ്പോഴുള്ളതുപോലെ നിർലനിർത്തി മൃഗശാല മാത്രം നെയ്യാർഡാം പോലുള്ള സ്ഥലത്തേക്ക് മാറ്റുമ്പോൾ തലസ്ഥാന നഗരത്തിനോടൊപ്പം അവിടെയും കൂടുതൽ വികസനം ഉണ്ടാകുമെന്നതാണ് പ്രത്യേകത. അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്ന നെയ്യാർഡാമിന് പുതിയ പ്രതീക്ഷ കൂടിയാകുമിത്. ചർച്ചകൾ പുരോഗമിക്കുമ്പോഴും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ മൃഗശാല എന്ന കാഴ്ചപ്പാട് തന്നെ ശരിയല്ലെന്നും അത് ഉപേക്ഷിക്കണമെന്നും വാദം ഉയർത്തുന്നവരുമുണ്ട്.
തിരുവനന്തപുരത്തേത് സംസ്ഥാനത്തെ വലിയ മൃഗശാല
കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരത്ത്. 1857ലാണ് മൃഗശാല സ്ഥാപിച്ചത്. പക്ഷിമൃഗാദികളെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അവയുടെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നു എന്നത് പ്രത്യേകതയാണ്. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽനിന്നും കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽനിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മൃഗശാല. ഇതേ വളപ്പിൽതന്നെയാണ് അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും, ബൊട്ടണിക്കൽ ഗാർഡനും സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. 50 ഏക്കർ വിസ്തൃതിയിലാണ് മൃഗശാല. ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 75 ഓളം ജീവജാലങ്ങൾ ഇവിടെയുണ്ട്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും രാജവെമ്പലയടക്കം ഉരഗങ്ങളുമാണ് അന്തേവാസികൾ.
നിസ്സാരമല്ല മൃഗശാല മാറ്റൽ -മുൻ സൂ ഡയറക്ടർ
മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതാർഹമാണെങ്കിലും നിരവധി കടമ്പകൾ മൃഗശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് മുൻ മൃഗശാല ഡയറക്ടർ അബു ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമി കണ്ടെത്തുക എന്നാതാണ് ആദ്യ കടമ്പ. അതിന് ശേഷം വിവിധ വകുപ്പുകളുടെ അനുമതികൾ ആവശ്യമാണ്. കൂടുകൾ ഉൾപ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഏറ്റവും വലിയ പ്രയത്നം വേണ്ടത് സെൻട്രൽ സൂ അതോറിറ്റിയുടെ അനുമതിയാണ്. അത് നേടിയെടുക്കുകയെന്നതും ശ്രമകരമായ ദൗത്യമാണ്. തിരുവനന്തപുരത്ത്നിന്ന് മാറ്റപ്പെടുകയാണെങ്കിൽ സന്ദർശകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും ഒറ്റ കോമ്പൗണ്ടിനുള്ളിൽ എല്ലാം കാണാൻ കഴിയുന്ന അവസരമാകും നഷ്ടപ്പെടുക. മറ്റ് സൂകളെ അപേക്ഷിച്ച് തിരുവനന്തപരത്തെ പ്രത്യേകതയും ഇതാണ്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. കൂടുതൽ വിശാലതയിലേക്ക് പോകുന്നത് അവർക്ക് നല്ലതാണ്. അതേമസയം കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം വിദൂരമാകുന്നത് മടുപ്പുണ്ടാക്കാനും സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.