അൽപ്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ മന്ത്രി തോമസ് ഐസക്ക് ഉടന്‍ രാജിവെക്കണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അൽപ്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവെക്കണം.

കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തൻെറ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ്.

മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതര ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നത് എന്നു വേണം അദ്ദേഹത്തിൻെറ ന്യായീകരണത്തില്‍നിന്ന് മനസ്സിലാക്കാൻ. റെയ്ഡിൽ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരസ്പര വിശ്വാസവും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുകയാണ്. കെ.എസ്.എഫ്.ഇ റെയ്ഡില്‍ ആര്‍ക്കാണ് വട്ടെന്ന പഴയ ചോദ്യത്തില്‍ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Full View

Tags:    
News Summary - Minister Thomas Isaac should resign immediately - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.