കുഴൽമന്ദം (പാലക്കാട്): പൊതുവിപണിയിൽ അരിവില കുതിക്കുമ്പോഴും സർക്കാർ ഗോഡൗണുകളി ൽ കെട്ടിക്കിടക്കുന്നത് ലക്ഷത്തിലധികം മെട്രിക് ടൺ അരി. എൻ.എഫ്.എസ്.എ (ദേശീയ ഭക്ഷ്യഭദ്രത നിയമം അനുസരിച്ചുള്ള) ഗോഡൗണുകളിൽ സി.എം.ആർ (കസ്റ്റം മിൽഡ് റൈസ്) മട്ടയുടെ നീക്കിയിരുപ്പ് ഒരുലക്ഷം മെട്രിക് ടണ്ണിൽ കൂടിയെന്നാണ് സൈപ്ലകോ പറയുന്നത്. ഇതിനാൽ ഡിസംബറിലെ റേഷൻ വിതരണത്തിൽ പരമാവധി മട്ടയരി ഉൾപ്പെടുത്താൻ താലൂക്ക് സപ്ലൈ-സിറ്റി റേഷനിങ് ഓഫിസർമാർക്ക് നിർദേശം നൽകണമെന്ന് കണ്ണൂർ, കാസർകോട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ല സപ്ലൈ ഓഫിസർമാരോടും എൻ.എഫ്.എസ്.എ മാനേജർ ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ യഥാസമയം എഫ്.സി.ഐ മുഖേന ലഭിക്കാതെ വരുമ്പോൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ ധാന്യം ഉപയോഗിക്കാറാണ് പതിവ്. എന്നാൽ, ഏതാനും മാസങ്ങളായി ഭക്ഷ്യ ഉൽപന്നങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. കേരളത്തിലെ കർഷകരിൽനിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ലാണ് അരിയാക്കി റേഷൻകടകളിലൂടെ സി.എം.ആർ മട്ടയെന്ന പേരിൽ വിതരണം നടത്തുന്നത്. കഴിഞ്ഞ സീസണിൽ കേരളത്തിൽ ഉൽപാദനം മുൻവർഷങ്ങളെക്കാൾ കൂടുതലാണ്. 4.83 ലക്ഷം ടൺ നെല്ലാണ് കഴിഞ്ഞവർഷം സപ്ലൈകോ സംഭരിച്ചത്. കൂടുതൽ സംഭരിച്ചതോടെ ഒക്ടോബർ വരെ 1500 ലോഡ് അരിയാണ് വിവിധ മില്ലുകളിൽ കെട്ടിക്കിടന്നത്. അരി മാറ്റണമെന്ന മില്ലുടമകളുടെ ആവശ്യത്തെ തുടർന്നാണ് സപ്ലൈകോ നീക്കം ചെയ്തത്. നെല്ല് അരിയാക്കി വിതരണം ചെയ്താൽ മാത്രമേ അടിസ്ഥാന താങ്ങുവില നൽകൂവെന്നാണ് കേന്ദ്ര നിലപാട്. 85 ലക്ഷത്തിൽപരം റേഷൻ കാർഡുകളാണ് സംസ്ഥാനത്തുള്ളത്.
ഗുണമേന്മ ഉറപ്പുവരുത്താൻ പ്രത്യേക സംഘം
പാലക്കാട്: റേഷൻ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കുന്നു. ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐയിൽനിന്ന് എടുക്കുന്നതിന് മുമ്പ് ഗുണമേന്മ, തൂക്കത്തിലെ കൃത്യത എന്നിവ ഉറപ്പാക്കാൻ സൈപ്ലകോ നിർദേശം നൽകി. ഡിപ്പോ മാനേജരുടെ നേതൃത്വത്തിലാണ് ടീം രൂപവത്കരിക്കുക. ഇവർ താലൂക്ക് സപ്ലൈ ഓഫിസറുമായി ചേർന്ന് എഫ്.സി.ഐ ഡിപ്പോയിലെത്തി ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രം വിതരണത്തിനായി നൽകാനാണ് സപ്ലൈകോ എം.ഡിയുെട നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.