‘ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിക്കും’-മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി. കല്ല് ശേഖരിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ നഗരസഭ നിയോഗിക്കും.

ശുചീകരണ വേളയിൽ കല്ല് ശേഖരിക്കും. പൊങ്കാലയ്ക്കുള്ള മണ്‍പാത്രങ്ങളിൽ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.


പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആഘോഷമാക്കുകയാണ് ജനങ്ങൾ. പൊങ്കാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഉത്സവ ലഹരിയിലാണ് നാടും നഗരവും. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാലയാണ് ഇത്തവണത്തേത്. ഭക്തജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ‌ ഗീതാകുമാരി പറഞ്ഞു.

Tags:    
News Summary - Thiruvananthapuram mayor arya rajendran says corporation will collect the bricks used in attukal ponkala for life project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.