കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച ചില കാര്യങ്ങളിൽ ഇ.ഡിക്ക് വ്യക്തത വേണ്ടതുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയാതെ മുൻ മന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്ന നടപടി വേണ്ടെന്ന് ഹൈകോടതി. ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ചില രേഖകളിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ട്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി യായതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതി ചോദ്യം ചെയ്യലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. മസാല ബോണ്ടിലൂടെ ഫണ്ട് സമാഹരിച്ചതും അതിന്റെ വിനിയോഗവും വിദേശനാണ്യ വിനിയമചട്ടം (ഫെമ) ലംഘിച്ചാണോയെന്ന അന്വേഷണത്തിന്റെ പേരിൽ ഇ.ഡി നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് കിഫ്ബിയും മുൻ മന്ത്രി ടി.എം. തോമസ് ഐസക്കും നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
മസാല ബോണ്ടിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇ.ഡി കോടതിക്ക് കൈമാറിയത്. ഇത് പരിശോധിച്ച ശേഷമാണ് വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ, വ്യക്തത വേണ്ടത് എവിടെയെന്നും ആരാണ് വ്യക്തത വരുത്തേണ്ടതെന്നും സംബന്ധിച്ച് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് ഒരു മാസത്തിനുള്ളിൽ കഴിയുമല്ലോ. അതുവരെ തോമസ് ഐസക്കിനെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിനുശേഷം തോമസ് ഐസക് അടക്കമുള്ളവർ ഹാജരാകേണ്ട ദിവസം കോടതി നിർദേശിക്കണമെന്ന ഇ.ഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശന്റെ ആവശ്യം കോടതി അനുവദിച്ചില്ല. തീയതി ഇപ്പോൾ പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇ.ഡി ഹാജരാക്കിയ രേഖകൾ തിരികെ നൽകി. തുടർന്ന് ഹരജികൾ വീണ്ടും മേയ് 22ന് പരിഗണിക്കാൻ മാറ്റി. അതേസമയം, കേസിൽ കക്ഷി ചേരാൻ മാധ്യമ പ്രവർത്തകൻ നൽകിയ ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.