കക്കയം ടൗണിൽ രാജൻ സ്മൃതി മണ്ഡപത്തിൽ കൊടിയുയർത്തിയ ശേഷം സി.പി.ഐ(എം.എൽ-റെഡ് ഫ്ലാഗ്) ജനറൽ സെക്രട്ടറി എം.എസ്. ജയകുമാർ സംസാരിക്കുന്നു
കോഴിക്കോട് : അടിയന്തിരാവസ്ഥ കാലത്ത് കക്കയത്തെ കോൺസെൻട്രേഷൻ ക്യാമ്പിൽ പൊലീസ് പീഡനമേറ്റ് രക്തസാക്ഷിയായ ആർ.ഇ.സി വിദ്യാർഥി പി.രാജൻറെ രക്തസാക്ഷി ദിനാചരണം നടത്തി. മലയാളികൾക്ക് മറക്കാനാവാത്ത അടിയന്തിരാവസ്ഥയിലെ രക്തസാക്ഷി രാജന്റെ സ്മരണ പുതുക്കി. സി.പി.ഐ.(എം.എൽ - റെഡ് ഫ്ലാഗ് )കക്കയം ടൗണിൽ രാജൻ സ്മൃതി മണ്ഡപത്തിൽ കൊടിയുയർത്തി. അനുസ്മരണം അഖിലേന്ത്യാ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു.
അപ്രഖ്യാപിതമായ ഒരു അടിയന്തിരാവസ്ഥയുടേയും വർഗീയ ഫാസിസ്റ്റ് വാഴ്ചയുടേയും സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷ ശക്തികളുടെ അടിയന്തിര കടമയെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥക്കെതിരെ, വിപ്ലവ ശക്തികളുടെ നേതൃത്വത്തിൽ നടത്തിയ സമരം ജനാധിപത്യത്തിനു വേണ്ടിയുള്ള സമരമായിരുന്നുവെന്നും രാജൻ ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വം ഫാസിസത്തിനെതിരായ സമരത്തിലെ രക്തസാക്ഷിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ, പി.കെ. വേണുഗോപാലൻ, എ.എൻ. സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.