കൊച്ചി: സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്ന് മരടിലെ ഫ്ലാ റ്റുടമകൾ. മരട് മുനിസിപ്പൽ പരിധിയിൽതന്നെ ഇത്തരം നൂറുകണക്കിന് കെട്ടിടങ്ങളുണ്ട്. പല കെട്ടിടങ്ങളുടെയും ഫയൽ കാണാ നില്ലെന്ന സാഹചര്യം പരിശോധിക്കണം. കേരള കോസ്റ്റൽ സോൺ അതോറിറ്റിയാണ് സംഭവങ്ങളിൽ ഒന്നാംപ്രതി.
സുപ്രീംകോടതി നിയമിച്ച കമ്മിറ്റി റിപ്പോർട്ട് പ്രകാരം 1991 മുതൽ 2019 ഫെബ്രുവരി 25 വരെ തീരദേശ പഞ്ചായത്തുകളിൽ 200 മീ. ദൂരപരിധിക്കുള്ളിൽ നിർമിച്ച എല്ലാ കെട്ടിടങ്ങളും അനധികൃതമാണ്. 1991 മുതൽ ഇതുവരെ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെയുള്ള എല്ലാ നിർമാണങ്ങളും അനധികൃതമാണെന്ന് ഹൈകോടതിയിൽ അവർ സത്യവാങ്മൂലം സമർപ്പിച്ചതാണ്. അത്തരം നിർമാണങ്ങളെക്കുറിച്ച വിവരങ്ങൾ സുപ്രീംകോടതിയെ അറിയിക്കണം. 2016ൽ പാർലമെൻറ് പാസാക്കിയ ഡിമോളിഷൻ ആക്ടും കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന് മരട് ഫ്ലാറ്റ് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പോർട്ട് ട്രസ്റ്റ് തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്നുപറഞ്ഞ് കായൽ നികത്തിയശേഷം ഹോട്ടലിന് വേണ്ടി മാറ്റിയ സംഭവമുണ്ട്. ഡി.എൽ.എഫ് ഫ്ലാറ്റ് കേസിൽ ഒരുകോടി രൂപ പിഴയടച്ച് റെഗുലറൈസ് ചെയ്താൽ മതിയെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ റിട്ട് പെറ്റിഷൻ കൊടുക്കാൻ ഒരു പരിസ്ഥിതി പ്രവർത്തകനുമുണ്ടായില്ല. തങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ നിയമപരമായി കഴിയില്ല. ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ നിർമാതാക്കൾക്കെതിരെയും കേസ് നൽകും.
സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, ജോയ്സൺ, ജോർജ് പൂവാർ, അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.