ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസിൽ താമസക്കാരായ എല്ലാവർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. രേഖകളിൽ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകൾക്കും 25 ലക്ഷം വീതം നൽകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു.
തുക ഫ്ലാറ്റ് നിർമാതാക്കൾ കെട്ടിവെക്കണം. ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനായി ഫ്ലാറ്റ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച മുൻ ഉത്തരവിൽ കോടതി ഇളവ് വരുത്തി. ഫ്ലാറ്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് സുപ്രീകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്ലാറ്റിന്‍റെ വില പരിശോധിച്ച് നഷ്ടപരിഹാരം തിട്ടപ്പെടുത്തിയത് ശരിയായില്ല. നഷ്ടപരിഹാരത്തിനായി സമിതിയെ സമീപിച്ച എല്ലാവർക്കും 25 ലക്ഷം വീതം നൽകണം. എന്നാൽ, ഈ തുകയ്ക്കുള്ള രേഖകൾ ഫ്ലാറ്റ് ഉടമകൾ പിന്നീട് ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കോടതി ഉത്തരവിൽ ഒരുവരി പോലും മാറ്റില്ല. വിധി നടപ്പാക്കുക തന്നെ ചെയ്യും. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.