കോയമ്പത്തൂർ: മാവോവാദി വനിത നേതാവ് ശ്രീമതിയെ സംസ്ഥാന അതിർത്തിയായ ആനക്കട്ടിയ ിൽനിന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ച അഞ്ചരയോടെ കോയമ്പത്തൂരിലേക്ക് പുറപ്പെടാനിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ നിന്നാണ് പിടികൂടിയത്. ആനക്കട്ടിയിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ആദ്യ ബസാണിത്. സഹായിയായ സ്ത്രീയെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇൗറോഡിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്തു വരുകയാണ്. ശ്രീമതി ഉപയോഗിച്ചിരുന്ന നാടൻ തോക്ക് പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടക്കുമെന്ന് പൊലീസ് അറിയിച്ചു.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോവാദികൾക്കുനേരെ കേരള പൊലീസ് നടത്തിയ വെടിവെപ്പിനിടെ രക്ഷപ്പെട്ട മുപ്പതുകാരിയായ ശ്രീമതി, കർണാടക ചിക്കമഗളൂരു ശൃംഗേരി സ്വദേശിനിയാണ്. കൂടെയുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് വിവരങ്ങൾ െവളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ വനമേഖല കേന്ദ്രീകരിച്ച് സി.പി.െഎ (മാവോയിസ്റ്റ്) സംഘടന ഘടകങ്ങളായ ‘കബനി’, ‘ഭവാനി’ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ശ്രീമതി. സംഘാംഗമായിരുന്ന മാവോവാദി ദീപക്കിനെ നവംബർ ഒമ്പതിന് ചെമ്പുക്കരൈ പെരുമാൾമുടി വനഭാഗത്തുവെച്ച് തമിഴ്നാട് ദൗത്യസേന അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പാടി ഒാപറേഷനിടെ കാലുകൾക്ക് പരിക്കേറ്റ ദീപക്കിനെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. പിന്നീട് കോയമ്പത്തൂർ ജയിലിലടച്ചു.
മാങ്കര വനഭാഗത്ത് മൂലക്കൊമ്പിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ശ്രീമതി പുലർച്ച സ്ത്രീയുടെ സഹായത്തോടെയാണ് ആനക്കട്ടിയിലെത്തിയത്. ദീപക്കിനെ രഹസ്യമായി സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.