തെൻറ മകനെ പോലീസുകാർ ബോധപൂർവം കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും വൈത്തിരി യിൽ പൊലീസ് കൊലപ്പെടുത്തിയ മാവോവാദി നേതാവ് സി.പി. ജലീലിെൻറ ഉമ്മ ഹലീമ. തിങ്കളാഴ്ച വിപണയിലെത്തിയ മാധ്യമ ം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഹലീമ തെൻറ നിലപാടുകൾ വ്യക്തമാക്കുന്നത്. ’ആദ്യമായി ഹലീമ ഉമ്മ പ് രതികരിച്ചതും മാധ്യമത്തോടാണ്.
‘‘എെൻറ കുട്ടീനെ അവർ കൊണ്ടുപോയി കൊന്നു. നന്നായി പണിയെട ുത്ത് ഞങ്ങളെ പോറ്റിയിരുന്നവനാണ്. നാലു കൊല്ലം മുമ്പ് ഇവിടുന്ന് പോയി. അവര് തലയ്ക്ക് വെ ടിവെച്ചു കൊന്നൂന്ന് പറയുന്നു. കൽപ്പിച്ചുകൂട്ടി കൊന്നമാതിരി. അതെന്തിനാണെന്നറിയ ണ്ടെ. അവനെ ഞാൻ കണ്ടിട്ട് നാലു കൊല്ലവും മൂന്നു മാസവുമായി. പൊലീസ് ഇടക്കിടെ വരും. അതുമി തും ചോദിക്കും. ഇവരുടെ ബാപ്പ സി.പി.എമ്മിെൻറ ആളായിരുന്നു. ഞാനിത്രയും കാലം വോട്ടു ചെയ്ത ിട്ട് സി.പി.എമ്മിനല്ലാതെ ഒരു വോട്ട് മാറി ചെയ്തിട്ടില്ല. ഇവരൊക്കെ എതിർത്താലും, മക്കള് വോട്ട് ചെയ്യണ്ടാന്ന് പറഞ്ഞാലും ഞാൻ പോയി വോട്ട് ചെയ്യും. അവരുടെ കാലത്ത് ഇങ്ങനെ നടക്കാൻ പാടില്ലല്ലോ. എന്തിനാ കൊന്നതെന്ന് അറിയണ്ടെ. എന്ത് കുറ്റാ അവൻ ചെയ്തതെന്ന് അറിയണ്ടെ. എെൻറ കുട്ടികള് ആരെയെങ്കിലും ശല്യപ്പെടുത്തുമെന്നോ വേണ്ടാത്തതെന്തെങ്കിലും ചെയ്യുമെന്നോ എനിക്ക് തോന്നുന്നില്ല. എന്നോട് ചെയ്തിട്ടില്ല. നാട്ടിലും ചെയ്തിട്ടില്ല. പിന്നെ എന്തിന് വെടിവെച്ചു എന്ന് അറിയണ്ടെ. എന്തായാലും അവനെ തിരിച്ചൊന്നും കിട്ടൂല്ല. എന്നാലും വിവരമറിയണ്ടെ.’’^ഉമ്മ പറഞ്ഞു.
‘‘ജലീലിെൻറ പ്രവർത്തനം എന്തായിരുന്നെന്ന് എനിക്കറിയില്ല. ഓനിവിടെ പണിയെടുത്ത് ജീവിച്ചിരുന്നവനാണ്. ബാപ്പാക്ക് സുഖമില്ലാതായിട്ട് അവനാണ് വീടിെൻറയൊക്കെ പണിക്ക് പോയിട്ട് ഞങ്ങളെ നന്നായിട്ട് പോറ്റിയത്. പിന്നവനങ്ങോട്ട് പറ്റേ പോയി. എന്നോട് ഇവിടുന്ന് പോയപ്പൊ ബാംഗ്ലൂര് പണിക്ക് പോവാണ് എന്നാണ് പറഞ്ഞത്. പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല. രാഷ്ട്രീയ പ്രവർത്തകരാണ് ഇവരൊക്കെയെന്ന് പറയുന്നത് കേൾക്കാം. എനിക്കറിയില്ല അതിനെപ്പറ്റിയൊന്നും. എന്താ ഏതാ എന്നൊന്നും എനിക്കറിയില്ല. പക്ഷേ വേണ്ടാത്തതൊന്നും അവര് കാട്ടൂന്ന് എനിക്ക് തോന്നുന്നില്ല. ആരെയും ഉപദ്രവിക്കുകയൊന്നും ചെയ്യില്ല. എന്തു കാട്ടിയാലും ഇങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഏതു നിയമത്തിലായാലും പച്ചക്ക് മനുഷ്യനെ കൊല്ലാൻ പാടില്ലല്ലോ. വെടിവെക്കുകയാണെങ്കിൽ തന്നെ മുട്ടിനു താഴെയല്ലേ വെടി വെക്കേണ്ടത്. ഇത് തലയ്ക്കല്ലേ വെടി വെച്ചത്. അപ്പൊ കൊല്ലാൻ വേണ്ടീട്ട് വെടി വെച്ചതല്ലേ.’’
‘‘അവനെ അന്വേഷിച്ച് പൊലീസ് എപ്പഴും വരും, പകലും രാത്രിയുമൊക്കെ. വനിതാ പൊലീസൊന്നുമില്ലാതെ വന്ന് വാതിൽ തുറന്നിട്ടുണ്ട്. അവർ ഓരോന്ന് ചോദിക്കും. ജലീൽ വരാറുണ്ടോ എന്നൊക്കെ. ഇല്ലാന്ന് ഞാൻ പറയും. കാരണം അവൻ വരാറില്ലായിരുന്നു. ഞാനെന്നും മതവിശ്വാസിയായിട്ടാണ് ജീവിച്ചത്. അഞ്ചു വയസ്സായപ്പോൾ മദ്രസയിൽ പഠിച്ചു. ഇവരുടെ ഉപ്പ സി.പി.എമ്മുകാരനായിരുന്നെങ്കിലും വിശ്വാസത്തിനു കുറവുണ്ടായിരുന്നില്ല.
പള്ളിയിൽ പോകുകയും നിസ്കരിക്കുകയുമൊക്കെ ചെയ്തിരുന്നു. ജാതിയും മതവുമൊക്കെ മനുഷ്യരുണ്ടാക്കിയ താണെന്നാണ് എെൻറ മക്കൾ എന്നോട് പറയുക. പക്ഷേ എനിക്ക് മതത്തിൽ വിശ്വാസമുണ്ട്... മരിച്ചാൽ ഖബറടക്കണം. നാളെ ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.’’
പാണ്ടിക്കാട് ഇ.എം.എസ് മന്ദിരത്തിനു പിറകിലുള്ള വാടകവീട്ടിൽ വച്ചാണ് ജലീലിെൻറ ഉമ്മ ഹലീമ സംസാരിച്ചത്. ജലീലിെൻറ നേരേ മൂത്ത ജ്യേഷ്ഠൻ അൻസാർ ആണ് ഇവിടെ താമസം. ഹലീമ ഉമ്മക്ക് 74 വയസ്സുണ്ട്. ഉമ്മയുടെ ഭർത്താവ് ഹംസ ഒമ്പത് വർഷം മുമ്പ് മരിച്ചു. ഹംസ–ഹലീമ ദമ്പതികൾക്ക് ഒമ്പത് മക്കളാണ്. ആറാണും മൂന്നു പെണ്ണും. അതിൽ മരിച്ച ജലീൽ ഉൾപ്പെടെ അഞ്ചാണുങ്ങൾ തീവ്ര ഇടതുപക്ഷ സഹയാത്രികർ. നക്സലൈറ്റുകളുടെ ഉമ്മ എന്ന വിശേഷണമോ മക്കളുടെ തീവ്ര രാഷ്ട്രീയമോ ഉമ്മയുടെ വിഷയങ്ങളല്ല. ഉമ്മക്ക് മക്കളുടെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. അറിയാവുന്ന അവരുടെ അത്തരം ചില കാര്യങ്ങളോട് വിയോജിപ്പുമുണ്ട്.
തെൻറ എതിർപ്പുകൾ കാലാകാലങ്ങളിൽ ഉമ്മ മക്കളോട് പറഞ്ഞിട്ടുമുണ്ട്. ഉമ്മയുടെ ആൺകുട്ടികളെല്ലാം തന്നെ ആദ്യകാലങ്ങളിൽ എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ പ്രവർത്തകരായിരുന്നു. പതിനെട്ടു വർഷം മുമ്പ് വിപ്ലവത്തിെൻറ പാതയിലേക്ക് ആദ്യമിറങ്ങിയത് മൂത്ത മകൻ സി.പി. മൊയ്തീൻ ആയിരുന്നു. പിറകെ പല കാലങ്ങളിലായി മറ്റുള്ളവരും. ഒമ്പതു വർഷമായി മൊയ്തീൻ വീട്ടിൽ വന്നിട്ടെന്ന് ഉമ്മ പറയുന്നു. കബനീദള പ്രവർത്തകനാണ് മൊയ്തീൻ എന്നാണ് പൊലീസ് ഭാഷ്യം. രണ്ടാമത്തെ മകൻ റഷീദ് പോരാട്ടം സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇന്ന് മനുഷ്യാവകാശ പ്രവർത്തകൻ. ഉമ്മയുടെ മൂന്നാമത്തെ മകൻ സി.പി. ഇസ്മയിൽ പുണെയിൽ ജയിലിലാണ്. ഇന്ത്യൻ നയതന്ത്രജ്ഞൻ കണ്ണമ്പള്ളി കരുണാകര മേനോെൻറ മകനും ഇന്ത്യയിലെ അറിയപ്പെടുന്ന മാവോവാദി നേതാവുമായ മുരളി കണ്ണമ്പള്ളിക്കൊപ്പം 2015 ലാണ് ഇസ്മയിൽ പുണെയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇസ്മയിലിനെ പുണെയിൽ നിന്നും ഒരിക്കൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. െട്രയിനിൽ പൊലീസുകാർ മാത്രമുണ്ടായിരുന്ന ബോഗിയിൽ തല മാത്രം പുറത്തുകാണുന്ന വിധം ഒരു ചാക്കിലാക്കി ബെർത്തിനോട് ചേർത്തുകെട്ടിയാണ് കൊണ്ടുവന്നത്. അവനോട് എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഞാൻ പറയേണ്ടിയിരുന്നതെന്ന് അനിയൻ റഷീദ് ചോദിക്കുന്നു.
ഉമ്മയുടെ ഏറ്റവും ഇളയ മകൻ ജിഷാദ് നാട്ടിലുണ്ട്. പൊലീസിെൻറ പീഡനങ്ങൾക്ക് ഇരയാകുന്നവരുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. വീട്ടുകാരുടെ നേർക്കുള്ള പൊലീസിെൻറ ഉപദ്രവം മൂത്തയാൾ പോയതുമുതൽക്കേ തുടങ്ങി. നിരന്തര റെയ്ഡുകൾ, മോശം പെരുമാറ്റം. അന്ന് കുട്ടികളായിരുന്ന ജലീലും മറ്റുള്ളവരും ഇതുകണ്ടാണ് വളർന്നത്.
ഒരവിഭക്ത കമ്യൂണിസ്റ്റായിരുന്ന ബാപ്പ ഹംസ ഇന്ത്യയൊട്ടാകെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന ലോറി ൈഡ്രവറായിരുന്നു. കുറച്ചുനാൾ ഇ.എം.എസിെൻറ ഒരു ജ്യേഷ്ഠെൻറ ലോറിയും ഹംസ ഓടിച്ചിരുന്നു. ലോറി ഓട്ടം നിർത്തിയ ഒരു കാലം ഹംസ വയനാട്ടിൽ മീൻ കച്ചവടം നടത്തി. അവിടത്തുകാരി ഹലീമയെ പ്രണയിച്ചതും കല്യാണം കഴിച്ചതും അങ്ങനെയാണ്. കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ ഹംസ സി.പി.എമ്മിെൻറ കൂടെ നിന്നു. ഭർത്താവിനെ പിന്തുടർന്ന ഹലീമയും കടുത്ത സി.പി.എം അനുഭാവിയായി. ഒരിക്കൽ തന്നെ ചെറുതായൊന്ന് കബളിപ്പിച്ച ഒരു സഖാവിനോട് ഹംസ പറഞ്ഞു: ‘‘ഈ കൈ കണ്ടോ, ഇന്ത്യ മുഴുവൻ വളയം പിടിച്ചതിെൻറ തഴമ്പാണിത്. അങ്ങനെയൊരു തൊഴിലാളിയോട് കള്ളം പറയരുത് സഖാവേ.’’
ഹലീമ ഉമ്മക്കും അറിയേണ്ടത് സത്യം മാത്രമാണ്. പ്രത്യേകിച്ച് സി.പി.എം ഭരിക്കുന്ന ഈ കാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.