മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 75 പവൻ കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സ്വർണം തട്ടിയത് പരാതിക്കാരിലൊരാളുടെ ആസൂത്രണത്തോടെയാണെന്ന് കണ്ടെത്തി. സംഭവത്തിൽ സ്വർണവുമായി പോയവരിലൊരാളായ തിരൂർക്കാട് സ്വദേശി ശിവേഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന തിരൂർക്കാട് കടവത്ത് പറമ്പ് ശിവേഷ് (34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരൻ (25) എന്നിവരെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. മലപ്പുറം കോട്ടപ്പടിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്നു ജീവനക്കാർ. കാട്ടുങ്ങലിൽ ബൈക്ക് നിർത്തി ഒരാൾ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോൾ സ്‌കൂട്ടർ ചവിട്ടി വീഴ്ത്തി സ്‌കൂട്ടറിൻ്റെ കൊളുത്തിൽ ബാഗിൽ തൂക്കിയിട്ട സ്വർണവുമായി കടന്നു കളയുകയായിരുന്നുവെന്നാണ് പരാതിപ്പെട്ടത്. മറ്റ് ജ്വല്ലറികളിൽ വിൽപന നടത്താനുള്ള സ്വർണമാണ് നഷ്‌ടമായത്.
രണ്ടുപേരുടെയും മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ശിവേഷിന്‍റെ സഹായത്തോടെയാണ് സ്വർണക്കവർച്ച നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ശിവേഷിന്‍റെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് കാണാതായ മുഴുവൻ സ്വർണവും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.