കായംകുളം: 12 വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസാണ് (60) മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീട്ടുമുറ്റത്ത് വെച്ചാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും പക്ഷാഘാതം വരികയും ചെയ്തു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തി. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു.
അതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണങ്ങൾ സംഭവിച്ചത്. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്നും സംസ്ഥാനത്ത് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.