മലപ്പുറം: പ്രവാസികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ആരോഗ്യപ്രവർത്തകരെയും ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നിയോഗിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർമാരിൽ മൂന്നുപേർ കോവിഡ് 19 ലക്ഷണങ്ങളെത്തുടർന്ന് നിരീക്ഷണത്തിൽ. വെള്ളിയാഴ്ചയാണ് രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഒരാളെ അഡ്മിറ്റ് ചെയ്തപ്പോൾ മറ്റൊരു ഡ്രൈവർക്ക് ഹോം ക്വാറൻറീൻ നിർദേശിച്ചു. ചൊവ്വാഴ്ച മൂന്നാമത്തെ ഡ്രൈവറും ആശുപത്രിയിലെത്തി. ഇയാളോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ലോക്ഡൗൺ ആരംഭിച്ചത് മുതൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന പലരും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ വെളിപ്പെടുത്തുന്നു.
കോവിഡ് പരിശോധനയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിന് മതിയായ സൗകര്യങ്ങളും വേണമെന്ന് കുറേനാളായി കെ.എസ്.ആർ.ടി.സി ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസമാണ് പ്രവാസികൾക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് ഡ്രൈവർമാർക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനെങ്കിലും അധികൃതർ തയാറായത്. കോഴിക്കോട്ടെ 20ഓളം പേരുടെത് നടത്തി.
ആദ്യഘട്ടം മുതൽ ഡ്യൂട്ടിയിലുള്ള മലപ്പുറത്തെ ഡ്രൈവർമാരെ ഇനിയും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. റാപ്പിഡ് ടെസ്റ്റ് പ്രഹസനമാണെന്നും ഡ്രൈവർമാർ പറയുന്നു. മിക്കപ്പോഴും യഥാർഥ ഫലം ലഭിക്കുന്നില്ല. മിനിറ്റുകൾകൊണ്ട് റാപ്പിഡ് ടെസ്റ്റിെൻറ ഫലം വരുന്നതിനാൽ ഇവർ നിരീക്ഷണത്തിൽ പോവേണ്ട കാര്യവുമില്ല. പനിയും മറ്റു രോഗലക്ഷണങ്ങൾ ഉള്ളവരെക്കൊണ്ട് പോലും വിശ്രമമില്ലാതെ വീണ്ടും ജോലി ചെയ്യിക്കുകയെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടെന്നാണ് ഡ്രൈവർമാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.