പൊന്നാനി: ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഐ.ജി അശോക് യാദവ് പൊന്നാനിയിലെത്തി നൽകിയ നിർദേശത്തെ തുടർന്ന് മലപ്പുറം-തൃശൂർ ജില്ല അതിർത്തിയിൽ പരിശോധന ശക്തമാക്കി. ഡി.ഐ.ജി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറ്റു ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ പൂർണമായും പരിശോധിച്ച് അത്യാവശ്യ സർവിസുകൾക്ക് മാത്രമാണ് പൊന്നാനി താലൂക്കിലൂടെ അനുമതിനൽകിയത്. വാഹനങ്ങൾ പൊന്നാനിയിൽ നിർത്തരുതെന്ന നിർദേശവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസംതന്നെ പൊലീസ് ജില്ല അതിർത്തി അടച്ചിരുന്നു.
ജില്ല അതിർത്തിയോട് ചേർന്നുള്ള ഊടുവഴികളിലൂടെ യാത്രക്കാർ കടന്നുപോകാതിരിക്കാൻ ഈ വഴികളും അടച്ചിടും. രാത്രികാല പട്രോളിങ്ങും ശക്തമാക്കുമെന്ന് ഡി.ഐ.ജി കെ.സുരേന്ദ്രൻ പറഞ്ഞു. ഗ്രാമീണപാതകൾ എല്ലാം ബാരിക്കേഡുകൾ അടച്ചു. അടച്ച എല്ലാ മേഖലകളിലും പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി. സംസ്ഥാന-ദേശീയപാതകളിലൂടെ ജനങ്ങൾക്ക് സഞ്ചരിക്കുന്നതിന് വിലക്കുണ്ടായില്ല. വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് തിരിച്ചയച്ചു. ജില്ല പൊലീസ് മേധാവി അടക്കം മേഖലയിൽ ക്യാമ്പ് ചെയ്താണ് നടപടികൾ നിയന്ത്രിക്കുന്നത്. ദ്രുതകർമസേനയടക്കമുള്ള സേനയുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. നിയന്ത്രണവിധേയമായാണ് അവശ്യവസ്തുക്കളുടെ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിച്ചത്. നിയമം ലംഘിച്ച് തുറന്ന് പ്രവർത്തിച്ച പലചരക്കുകടകൾ പൊലീസ് അടപ്പിച്ചു.
രാവിലെ വട്ടംകുളത്ത് പഞ്ചായത്ത് പ്രസിഡൻറ് അടക്കം ആവശ്യപ്പെട്ടിട്ടും കടയുടമ അടക്കാൻ തയാറായില്ല. പിന്നീട് എസ്.പി നേരിട്ട് എത്തി നിർദേശം നൽകിയെങ്കിലും പൊലീസ് പോയതോടെ കട വീണ്ടും തുറക്കുകയായിരുന്നു. വിവരം അറിഞ്ഞ് ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ സി. ചിറക്കലിെൻറ നേതൃത്വത്തിൽ പൊലീസെത്തി കട അടപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.