ശാസ്താംകോട്ട: ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. തക്കാളി കയറ്റി വന്ന ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറിനാണ് സംഭവം. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളിയിൽ നിന്നും തക്കാളിയുമായി വരുകയായിരുന്നു ലോറി. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണംവിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം, മഴയിൽ നനഞ്ഞു കിടന്ന റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു കിടക്കുകയാണ്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.