Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശങ്ങളുമായി പൊലീസ്
കൊടുങ്ങല്ലൂർ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് മാർഗനിർദേശങ്ങളുമായി പൊലീസ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇൻസ്പെക്ടർ എം. ശശിധരന്റെ അധ്യക്ഷതയിൽ ചേർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശ പ്രകാരമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിലും അക്രമരഹിതവുമായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയിലൂടെ തീരുമാനങ്ങളെടുത്തത്.
തീരുമാനങ്ങൾ:
- സ്വകാര്യ ചുമരിൽ നടത്തുന്ന ചുമരെഴുത്തിന് രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്.
- ആരാധനാലയങ്ങളിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ അത് വർഗീയവത്കരിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയാനും അത് തടയാനും ശ്രമമുണ്ടാകണം. നാട്ടിലെ സമാധാനത്തിനും മതസൗഹാർദത്തിനും പോറലേൽപിക്കുന്ന നടപടികളിൽനിന്ന് വിട്ടുനിൽക്കണം.
- ക്ഷേത്രത്തിനകം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്.
- പൊതുപരിപാടികൾ നടത്തുന്നതിന് പരമാവധി അഞ്ച് ദിവസം മുമ്പ് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പരിപാടി കഴിഞ്ഞ് പിറ്റേ ദിവസം തന്നെ മാറ്റേണ്ടതാണ്. കമാനങ്ങൾ നിരോധിച്ച് ഹൈകോടതി ഉത്തരവുള്ളതിനാൽ അത് ഒഴിവാക്കണം. ഇതു പ്രകാരം പ്രവർത്തിക്കാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പൊലീസ് നീക്കും.
- വൈദ്യുതി പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികൾ എഴുതുന്നതും ബുക്ക് ചെയ്യുന്നതും ഒഴിവാക്കണം.
- നോട്ടീസുകൾ, ബാനറുകൾ, ഫ്ലക്സുകൾ എന്നിവ പ്രിൻറ് ചെയ്യുന്ന പ്രസുകളും ഡി.ടി.പി സെന്ററുകളും അവയിലെല്ലാം സ്ഥാപനത്തിന്റെ വിലാസമോ തിരിച്ചറിയാവുന്ന മറ്റ് രേഖകളോ നിർബന്ധമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം സ്ഥാപനത്തെ കൂടി നിയമ നടപടിയുടെ ഭാഗമാക്കും.
- നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും സമൂഹ മാധ്യമം ഉപയോഗിക്കുന്നത് തടയും. അത്തരം പ്രചാരണം ശ്രദ്ധയിൽപെട്ടാൽ കക്ഷി രാഷ്ടീയത്തിനതീതമായി പൊലീസിനെ അറിയിച്ച് നിയമ നടപടിയെടുക്കും.
- രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങൾ ഉൾപ്പെടെ നടത്തുമ്പോൾ പൊതുജനങ്ങൾക്കും മറ്റും തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.