തിരുവനന്തപുരം: രാജ്യഭരണം ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ട് രേഖപ്പെടുത്താൻ 2,77,49,159 പേരാണ് ബൂത്തുകളിലേക്കെത്തുന്നത്. മോക് പോളിന് ശേഷം രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വൈകീട്ടുതന്നെ ബൂത്തുകളിലെത്തി സജ്ജീകരണം പൂർത്തിയാക്കി. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ വിപുല ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
രാപകൽ വ്യത്യാസമില്ലാതെ ചൂടേറിയ പ്രചാരണത്തിനും വ്യാഴാഴ്ചയിലെ നിശ്ശബ്ദ പ്രചാരണത്തിനുമൊടുവിൽ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു പോളിങ്. ഇത് ഇത്തവണ മറികടക്കുമെന്നാണ് വിലയിരുത്തൽ. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കോട്ടയം മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ(14). കുറവ് ആലത്തൂരും(അഞ്ച്). സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15,293 പേർ പുരുഷന്മാരും 367 പേർ ഭിന്നലിംഗക്കാരും. 5,34,394 പേർ കന്നിവോട്ടർമാരുമാണ്. മലപ്പുറത്താണ് കൂടൂതൽ വോട്ടർമാർ. (33,93,884). കുറവ് വയനാടും (6,35,930).
25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂനിറ്റും 30,238 കൺട്രോൾ യൂനിറ്റും 32,698 വി.വി പാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫിസർമാർ വഴി റിസർവ് മെഷീൻ എത്തിക്കും. എട്ടു ജില്ലകളിലെ മുഴുവൻ ബൂത്തിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ ബൂത്തിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം. ബാക്കി ജില്ലകളിൽ 75 ശതമാനം ബൂത്തിൽ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വോട്ടെടുപ്പിനു ശേഷം വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും. കേരളത്തിലെ 20 സീറ്റിനുപുറമെ, കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), യു.പി (8)മധ്യപ്രദേശ്(7), അസം (5), ബിഹാർ (5), ഛത്തിസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പൂർ (1), ത്രിപുര(1), ജമ്മു-കശ്മീർ (1) മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. മൊത്തം 1206 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഡി.കെ.സുരേഷ് (കോൺഗ്രസ്), എച്ച്.ഡി.കുമാരസ്വാമി (ജെ.ഡി.എസ്), ഹേമ മാലിനി, ഓം ബിർള (ബി.ജെ.പി) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ വോട്ടു തേടുന്ന പ്രമുഖർ. കഴിഞ്ഞ വെള്ളിയാഴ്ച 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മൊത്തം ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.