അറസ്റ്റിലായ ദേവനാരായണൻ, അഭിജിത്ത്
വർക്കല: അയിരൂർ പൊലീസ് സ്റ്റേഷന് നേരെ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ചെറിഞ്ഞ കേസിൽ കാപ്പ ചുമത്തിയ പ്രതി ഉൾപ്പെടെ മൂന്നു പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസ് പ്രതി അയിരൂർ വില്ലിക്കടവ് കല്ലുവിള വീട്ടിൽ ദേവനാരായണൻ (23), കായൽപ്പുറം എം.എസ് സദനത്തിൽ അഭിജിത്ത് (22) എന്നിവരും 16 വയസ്സുള്ള ഒരു വിദ്യാർഥിയുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
വില്ലിക്കടവിലെ ഒരു വീട്ടിൽ പ്രതികൾ മൂന്നുപേരും മദ്യപിച്ചു പരിസരവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്നെന്ന പരാതിയെ തുടർന്ന് അയിരൂർ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പൊലീസിനുനേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞു ഇവർ രക്ഷപ്പെട്ടു. പൊലീസ് സംഘം സ്ഥലത്തുനിന്നും സ്റ്റേഷനിൽ മടങ്ങിയെത്തിന് പിന്നാലെയാണ് ദേവനാരായണൻ, അഭിജിത്ത് എന്നിവർ ബൈക്കിൽ സ്റ്റേഷന് മുന്നിലെത്തി മണ്ണെണ്ണ നിറച്ച ബിയർ കുപ്പി തിരികൊളുത്തി എറിഞ്ഞത്.
ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ അടുത്തദിവസം പൊലീസ് പിടികൂടുകയായിരുന്നു. അസഭ്യം വിളിക്കൽ, പൊലീസിന്റെ ഡ്യൂട്ടി തടസ്സപെടുത്തൽ, കൊലപാതകശ്രമം, സർക്കാർ സ്വത്ത് നശിപ്പിക്കാൻ ശ്രമിച്ചതടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 5 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.