ചിറ്റാർ: ലോക്ഡൗണിനെ തുടർന്ന് അവശ്യസാധനങ്ങളും മരുന്നും വാങ്ങാൻ സൗജന്യ യാത്രയൊരുക്കി ഓട്ടോ ഡ്രൈവർ. പന്നിയാർ കോളനിയിൽ പുളിനിൽക്കും കാലായിൽ സാംകുട്ടിയാണ് തെൻറ ഓട്ടോ സൗജന്യ സേവനത്തിനായി ഓടുന്നത്. ചിറ്റാർ മാർക്കറ്റിൽ രാവിലെ ഒമ്പതുമണിയാകുമ്പോഴേ സാംകുട്ടി ഓട്ടോയുമായി എത്തും.
സ്വന്തം ഉപജീവിതത്തിനായി കഴിഞ്ഞ പത്തുവർഷമായി ചി റ്റാർ മാർക്കറ്റിൽ ഓട്ടോ ഓടിക്കുന്ന ആളാണ് 52കാരനായ സാംകുട്ടി. ലോക്ഡൗൺ സമയത്ത് വാഹനം ഒതുക്കി വീട്ടിൽ ഇരിപ്പായിരുന്നു. അപ്പോഴാണ് ഒരുദിവസം മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി പ്രായമായവർ തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി വീടുകളിലേക്ക് പോകുന്ന കാഴ്ച കണ്ടത്. ആ കാഴ്ച സാംകുട്ടിയുടെ മനസ്സിനെ വേദനിപ്പിച്ചു.
പിന്നീട് ചിറ്റാർ പൊലീസ് സ്റ്റേഷനിൽ ചെന്ന് നിർധനർക്കായി സൗജന്യ സേവനം ചെയ്യാൻ അനുമതിവാങ്ങി. പുളിനിൽക്കുംകാലായിൽ എന്ന സ്വന്തം ഓട്ടോയുടെ മുൻവശത്ത് ഗ്ലാസിൽ സ്വന്തം കൈപ്പടയിൽ ‘സൗജന്യ സവാരി’ കൈയെഴുത്ത് പോസ്റ്ററും പതിച്ചാണ് ഓടുന്നത്. ദിവസം 250 രൂപയുടെ ഇന്ധനം നിറച്ചാണ് രാവിലെ ഒമ്പതു മണിക്ക് മാർക്കറ്റിൽ എത്തുന്നത്.
മാർക്കറ്റിൽ ഡ്യൂട്ടിക്കുള്ള പൊലീസിെൻറ അടുത്തുവന്ന് വാഹനം ആവശ്യമുള്ളവർ എത്തി വിവരം പറയും. പൊലീസിെൻറ നിർദേശപ്രകാരം ആളുകളെ സൗജന്യമായി വീടുകളിൽ സുരക്ഷിതമായി സാംകുട്ടി എത്തിക്കും. 16 ദിവസമായി സൗജന്യ ഓട്ടം തുടങ്ങിയിട്ട്. വൈകീട്ട് അഞ്ചുമണിക്കേ മാർക്കറ്റിൽനിന്ന് ഓട്ടോയുമായി സാംകുട്ടി വീട്ടിലേക്ക് പോകൂ. ദിവസവും ശരാശരി 800 രൂപയുടെ ഓട്ടമാണ് സൗജന്യമായി ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.