തിരുവനന്തപുരം: കോവിഡ് വ്യാപനം കുതിച്ചുയരുന്ന തലസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ 90% പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകരുന്നതെന്ന വിലയിരുത്തലിെ ൻറ അടിസ്ഥാനത്തിലാണ് ജില്ലയിലാകെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരദേശമേഖലയില്‍ വൻ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തതിനാൽ ഇളവ് വരുത്തുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ തിരുവനന്തപുരത്തിന്റെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് - മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയാണ് തിരുവനന്തപുരം. 2800-ല്‍ അധികം രോഗബാധിതരാണ് ഇവിടെയുള്ളത്.
കണ്ടെയിന്മെൻറ് സോണുകളില്‍ ഒഴികെ നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചതിനു പിന്നാലെയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.
ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള സ്ഥലങ്ങളിലും അതേ നിയന്ത്രണങ്ങള്‍ തുടരണമെന്നും നഗരത്തിലും രോഗവ്യാപനം കുറവുള്ള മറ്റിടങ്ങളിലും സാധാരണ ലോക്ഡൗണ്‍ മതിയാവുമെന്നും തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.