മലപ്പുറം: മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിർത്താതെ പോയ എ.എസ്.ഐയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു. മലപ്പുറം വടക്കാങ്ങര കാളാവിലാണ് സംഭവം. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. നാട്ടുകാർ മങ്കട പൊലീസിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എ.എസ്.ഐ മദ്യപിച്ച് ഓടിച്ച ജീപ്പ് കാറിലിടിക്കുകയായിരുന്നു. അപകടമുണ്ടായിട്ടും ജീപ്പ് നിർത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ജീപ്പ് കുതിച്ചെത്തിയെങ്കിലും ബൈക്ക് യാത്രികൻ വെട്ടിച്ച് രക്ഷപ്പെട്ടു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പിന്തുടർന്നെത്തുകയായിരുന്നു.
പൊലീസ് ജീപ്പ് വഴിയിൽ തടഞ്ഞ് എ.എസ്.ഐയോട് സംസാരിച്ചപ്പോഴാണ് ഇയാൾ മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് മനസ്സിലായത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നൽകി. തുടർന്ന് മങ്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി എ.എസ്.ഐയെ കൊണ്ടുപോയി. ഇടിയേറ്റ കാറിന്‍റെ ഉടമയുടെ പരാതിപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.