സുഹാസ്
സുൽത്താൻ ബത്തേരി: എസ്.ഐയെ ആക്രമിച്ച് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഹൈവേ കവര്‍ച്ച കേസ് പ്രതിയെ സംയുക്ത ഓപറേഷനിലൂടെ സാഹസികമായി പിടികൂടി പൊലീസ്. തൃശൂര്‍ ചെന്ത്രാപ്പിന്നി തട്ടാരത്തില്‍ അപ്പു എന്ന സുഹാസിനെയയാണ് (40)തൃശൂരിലെ താന്നിശ്ശേരിയിൽനിന്ന് ഞായറാഴ്ച വൈകീട്ടോടെ എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞ് ബലം പ്രയോഗിച്ച് പിടികൂടിയത്.
കവർച്ചക്ക് ശേഷം ഒളിവിലായിരുന്ന സുഹാസിനെ പിടികൂടി ബത്തേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരുമ്പോള്‍ മെഡിക്കല്‍ കോളജിനടുത്ത് ചേവായൂരില്‍ നിന്നാണ് വെള്ളിയാഴ്ച ചാടി രക്ഷപ്പെട്ടത്. ഇയാൾ കെട്ടിട തൊഴിലാളികളുടെ കൂടെ ഒളിവിൽ താമസിച്ചുവരുകയായിരുന്നു. വിവിധ സംഘങ്ങളായി കേരള, കര്‍ണാടക, തമിഴ്‌നാട് ഭാഗങ്ങളില്‍ സംയുക്തമായി ജില്ല പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുകയായിരുന്നു.
വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം സുൽത്താന ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷരീഫിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.
സുൽത്താൻ ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ ഒരാഴ്ചക്കുള്ളിൽ ഏഴുപേരെ കൂടി സാഹസികമായി പിടികൂടി പൊലീസ്.
ഒളിവിലായിരുന്ന തൃശൂര്‍ എടക്കുനി അത്താണിപുരയില്‍ വീട്ടില്‍ നിഷാന്ത് (39), പത്തനംതിട്ട അയിരൂര്‍ കാഞ്ഞിരത്ത് മുട്ടില്‍ വീട്ടില്‍ സിബിന്‍ ജേക്കബ്ബ് (36), പത്തനംതിട്ട അത്തിക്കയം വേങ്ങത്തോട്ടത്തില്‍ വീട്ടില്‍ ജോജി (38), പത്തനംതിട്ട എരുമേലി സതീസദനം വീട്ടില്‍ സതീഷ് കുമാര്‍ (46), പുല്‍പള്ളി സീതാമൗണ്ട് കുന്നേല്‍ വീട്ടില്‍ കെ.പി. സുബീഷ്(36) എന്നിവരാണ് ഇതിനകം പിടിയിലായത്.
നിഷാന്ത്, സിബിൻ ജേക്കബ്, ജോജി, സതീഷ് കുമാർ, സുബീഷ്
ഞായറാഴ്ച തൃശൂര്‍ ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് തോട്ടത്തിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പത്തനംതിട്ട റാന്നിയില്‍ നിന്നാണ് ഞായറാഴ്ച സിബിന്‍, ജോജി എന്നിവരെ പിടികൂടിയത്. ഞായറാഴ്ച തിരുവനന്തപുരം പൊങ്ങുമൂട്ടില്‍ നിന്നാണ് സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. സുബീഷിനെ ശനിയാഴ്ച ചേകാടിയില്‍ നിന്നും പിടികൂടി.
പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട തൃശൂര്‍ ചെന്ത്രാപ്പിന്നി തട്ടാരത്തില്‍ സുഹാസ് എന്ന അപ്പു (40), കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ സീതാമൗണ്ട് പുതുച്ചിറ വീട്ടില്‍ രാജന്‍ (61) എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ഇതോടെ കവര്‍ച്ച സംഘത്തിലെ ഏഴ് പേര്‍ പിടിയിലായി.
ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബംഗളൂരുവിൽ പോയി തിരിച്ചുവരവേ ഈ സംഘം രണ്ട് കാറുകളിലും ഗുഡ്സ് വാഹനത്തിലുമായി പിന്തുടരുകയായിരുന്നു.
കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചുപൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വാഹനവും ലാപ്ടോപ്, ടാബ്, മൊബൈൽ ഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളും കവരുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വദേശികള്‍ സുൽത്താൻ ബത്തേരി സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.