കൽപറ്റ: വയനാട്ടിൽ ആയുർവേദ റിസർച്ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള പദ്ധതിനിർദേശം രാഹുൽ ഗാന്ധി എം.പി കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. പെരിഫറൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്) വയനാട്ടിൽ സ്ഥാപിക്കാനുള്ള വിശദമായ പദ്ധതിനിർദേശം കേന്ദ്ര ആയുഷ് മന്ത്രി സർാബനന്ദ നോവാളിനാണ് സമർപ്പിച്ചത്.
സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി സമർപ്പിച്ചത്. നാടൻ വൈദ്യ സമ്പ്രദായങ്ങളുടെ സമ്പന്നമായ ചരിത്രമാണ് വയനാടിനുള്ളത്. തദ്ദേശീയമായ ജൈവവൈവിധ്യം നിരവധി ആയുർവേദ ഔഷധങ്ങളുടെ നിർമാണത്തിന് സഹായിക്കും. വയനാട്ടിലെ ആയുർവേദ ചികിത്സകൾക്കു വർധിച്ചുവരുന്ന ആവശ്യം ശാസ്ത്ര ഗവേഷണത്തെ ശക്തിപ്പെടുത്താനും സഹായിക്കും. ഈ സാഹചര്യത്തിൽ, വയനാട്ടിൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ആവശ്യം പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഹോസ്പിറ്റൽ സമുച്ചയം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, മെഡിക്കോ-ബൊട്ടാണിക്കൽ ബ്ലോക്ക്, സ്റ്റോർ ആൻഡ് മാനുഫാക്ചറിങ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട പദ്ധതി. ട്രൈബൽ ഹെൽത്ത് കെയർ റിസർച് യൂനിറ്റ് ഗോത്രവർഗക്കാർക്കിടയിലെ പരമ്പരാഗത ആരോഗ്യ പരിപാലന രീതികളുടെ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പഠനം ലക്ഷ്യമിടുന്നു. ലൈവ് മെഡിസിനൽ പ്ലാന്റ് ഗാർഡൻ, ഔഷധ സസ്യങ്ങളുടെ കൃഷി, ഗവേഷണ ലബോറട്ടറികൾ, യോഗ വിഭാഗം എന്നിവ ഉൾപ്പെടുത്തിയാണ് വിശദമായ പദ്ധതിനിർദേശം കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.