കൽപറ്റ: ജില്ലയിൽ ഡിസംബറിൽ സ്കൂളിലെത്താത്ത വിദ്യാർഥികളുടെ എണ്ണം പതിനായിരത്തിലേറെയെന്ന് അനൗദ്യോഗിക കണക്ക്. നവംബറിൽ 9545 കുട്ടികൾ സ്കൂളിലെത്താതിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇടപെടാതിരുന്നതിനെ തുടർന്നാണ് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം ആശങ്കജനകമാംവിധം വർധിച്ചത്. കൊഴിഞ്ഞുപോക്ക് തടയാൻ എസ്.എസ്.കെയും ഡയറ്റും സമയബന്ധിതമായ പദ്ധതികളും പരിപാടികളും ആലോചിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഏകോപനമില്ലാത്തതിനാല്‍ നടപ്പില്‍ വരുത്താനാവാതെ പരാജയപ്പെടുന്ന പതിവ് തുടരുകയാണ്. ജില്ലയിലെ മൊത്തം കുട്ടികളുടെ പത്ത് ശതമാനം പേര് സ്കൂളിലെത്താതായിട്ടും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കാനായി വിദ്യാഭ്യാസ ഓഫിസര്‍മാരെ നിയമിക്കാനോ കുട്ടികളെ കണ്ടെത്താനോ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല. ജനസംഖ്യ ഏറ്റവും കുറവായിട്ടും കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സ്കൂളില്‍ വരാത്ത ജില്ലയായി വയനാട്.
ജില്ലയില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 1,14,158 കുട്ടികളാണ് പഠിക്കുന്നത്. സ്കൂള്‍ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും 10 ശതമാനത്തിലധികം പേർ ക്ലാസുകളിലെത്തിയിട്ടില്ലെന്നതിന് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണേണ്ട അവസ്ഥയിലും നാഥനില്ലാതെ നട്ടംതിരിയുകയാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്കൊപ്പം ജില്ലയിലെ ഉന്നത മേധാവികളും 'കൊഴിഞ്ഞുപോവുന്ന' അവസ്ഥയാണിപ്പോൾ. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും ഏകോപനവും നടത്തേണ്ട ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഡി.ഡി.ഇ), ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ), അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫിസർ (എ.പി.എഫ്.ഒ) തുടങ്ങി വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് സുപ്രധാന കസേരകളില്‍ നിലവിൽ ആളില്ല. ഇവരുടെ അഭാവം പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നുമില്ല.
ഹയര്‍ സെക്കൻഡറിയില്‍ ഉള്‍പ്പെടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി ജില്ലയില്‍ സജീവമാണ്.
ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലായി നവംബറിൽ സ്കൂളില്‍ വരാതിരുന്നത് 9545 കുട്ടികളാണ്. 4965 കുട്ടികള്‍ എല്‍.പി വിഭാഗത്തിലും 2503 കുട്ടികള്‍ യു.പി വിഭാഗത്തിലും. ഹൈസ്കൂൾ ക്ലാസുകളിൽ 1549 കുട്ടികളും ഹയര്‍സെക്കൻഡറിയിൽ 528 കുട്ടികളും ഹാജരായിട്ടില്ല. സ്കൂള്‍ രജിസ്റ്ററിലും മറ്റു രേഖകളിലും കുട്ടികളുണ്ടെങ്കിലും ക്ലാസില്‍ ഇതുവരെ ഹാജരായിട്ടില്ല.
ഹാജരാവാതിരിക്കുന്നവരില് ഭൂരിഭാഗവും ഗോത്രവർഗ വിദ്യാർഥികളാണ്. 7450 ഗോത്രവിദ്യാർഥികളാണ് സ്കൂളിലെത്താതെ മാറിനില്‍ക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് പുറമെ പട്ടികവർഗ വകുപ്പും സംവിധാനവും നിലവിലുണ്ടായിട്ടും ഗോത്രവിദ്യാർഥികളെ കണ്ടെത്താനോ സ്കൂളിലെത്തിക്കാനോ ആയിട്ടില്ല.
നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നത് മുതല്‍ കുട്ടികളുടെ ഹാജര്‍ വിവരം ഓരോ ദിവസവും ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരെ സ്കൂള്‍ പ്രിന്‍സിപ്പൽമാരും ഹെഡ്മാസ്റ്റര്‍മാരും അറിയിക്കാറുണ്ട്.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെയും അറിയിക്കും. ഹാജരായവര്‍, രോഗലക്ഷണമുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍, തീരെ വരാതിരിക്കുന്നവര്‍, പതിവായി വരാതിരിക്കുന്നവര്‍, ഇടക്കിടക്ക് ഹാജരാവുന്നവര്‍ തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് ഓണ്‍ലൈനായും അല്ലാതെയും മേലധികാരികളെ ദിവസേന അറിയിക്കുന്നത്. എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പൊതുപരീക്ഷകളിലും കേന്ദ്ര സർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സർവേയിലും സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ജില്ലയിലാണ് വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ മട്ടിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.