ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

*50 കിടാരികൾ വിൽപനക്ക്, പശുവിന്റെ പ്രായമനുസരിച്ച് 25,000 രൂപ മുതൽ പുൽപള്ളി: വയനാട് ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പുൽപള്ളി ആനപ്പാറയില്‍ ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു. ക്ഷീരോൽപാദന മേഖലക്ക് മുതല്‍ക്കൂട്ടായി ക്ഷീരവികസന വകുപ്പ് ജില്ലക്ക് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പുൽപള്ളി ക്ഷീരോല്‍പാദന സഹകരണ സംഘത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്ഷീരോൽപാദന രംഗത്തെ മുന്നോട്ടു നയിക്കാന്‍ കിടാരി പാര്‍ക്ക് സഹായിക്കുമെന്നും കൂടുതല്‍ കിടാരി പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ കിടാരി പാര്‍ക്കാണിത്. അത്യുൽപാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ക്ഷീരവികസന വകുപ്പിന്റെ സബ്‌സിഡിയോട് കൂടിയുള്ള പദ്ധതികള്‍ മുഖേന കര്‍ഷകര്‍ക്ക് ഇനി മുതല്‍ പശുക്കളെ കിടാരി പാര്‍ക്ക് വഴി സ്വന്തമാക്കാം. നിലവില്‍ 50 കിടാരികളെ വിൽപനക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പശുവിന്റെ പ്രായമനുസരിച്ച് 25,000 രൂപ മുതലാണ് വില. തമിഴ്‌നാട് കൃഷ്ണഗിരിയില്‍നിന്നാണ് പശുക്കളെ എത്തിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യ നില നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കിടാരികളെ സ്വന്തമാക്കാം. ഉദ്ഘാടന പരിപാടിയില്‍ പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വിജയന്‍ ചെറുകര, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ബാങ്ക് വൈസ് പ്രസിഡൻറ് എം.എസ്. സുരേഷ് ബാബു, മില്‍മ ഡിസ്ട്രിക്ട് ഓഫിസ് ഹെഡ് ബിജു സ്‌കറിയ, പുൽപള്ളി ക്ഷീരസംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് എം.ആര്‍. ലതിക, ജില്ല പഞ്ചായത്ത് മെംബര്‍ ബിന്ദു പ്രകാശ്, വാര്‍ഡ് മെംബര്‍ സുശീല സുബ്രഹ്‌മണ്യന്‍, പുൽപള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ക്ഷീര കര്‍ഷകരെ മന്ത്രി ആദരിച്ചു. FRIWDL3 ഉദ്ഘാടനം നിർവഹിച്ചശേഷം പുൽപള്ളി കിടാരി പാർക്ക് സന്ദർശിക്കുന്ന ​മന്ത്രി ജെ. ചിഞ്ചുറാണി മന്ത്രിയെത്തി, ഒരുമയുടെ കാന്‍വാസിൽ ചിത്രമെഴുതാന്‍... കൽപറ്റ: ഒരുമയുടെ ഒറ്റ കാന്‍വാസിൽ ചിത്രമെഴുതാൻ മന്ത്രിയും. 'എന്റെ കേരളം, എന്റെ അഭിമാനം' മെഗാ എക്‌സിബിഷന്റെ മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സുൽത്താൻ ബത്തേരി കമ്യൂണിറ്റി ഹാള്‍ പരിസരത്ത് നടത്തിയ ചിത്ര രചനയിലാണ് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും പങ്കുചേര്‍ന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൽപറ്റയില്‍ മേയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെ ഭാഗമായാണ് ഒരുമയുടെ ഒറ്റ കാന്‍വാസ് ചിത്രരചന നടന്നത്. വയനാടന്‍ പൈതൃക ജീവിത പരിസരങ്ങളെയും പ്രകൃതിയെയും അടയാളപ്പെടുത്തുന്നതായിരുന്നു മൂന്നുമീറ്ററോളം നീളത്തിലുള്ള ഒറ്റ കാന്‍വാസ്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഒറ്റ കാന്‍വാസ് പെയിന്റിങ്ങില്‍ കലാകാരന്മാര്‍ക്കൊപ്പം മന്ത്രി ചിഞ്ചുറാണിയും നിറങ്ങളുടെ ചെപ്പ് തുറന്നു. ചിത്രകാരിയുടെ കൈവഴക്കത്തോടെ മന്ത്രിയും കാന്‍വാസില്‍ പെയിന്റ് ചെയ്ത് തുടങ്ങിയപ്പോള്‍ കൂടെ നിന്നവർ പ്രോത്സാഹിപ്പിച്ചു. ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലും ചിത്രമെഴുത്ത് കാമ്പയിനില്‍ പങ്കെടുക്കാൻ മന്ത്രി സമയം കണ്ടെത്തുകയായിരുന്നു. ബി.ആര്‍.സി സ്‌പെഷലിസ്റ്റ് അധ്യാപകരായ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എം. അരുണ്‍കുമാര്‍, കോട്ടത്തറ ജി.എച്ച്.എസ്.എസിലെ സി.കെ. അനി, കരിങ്ങാരി ജി.യു.പി സ്‌കൂളിലെ പി.വി. മനോജ് എന്നിവരാണ് ഒരുമയുടെ ഒറ്റ കാന്‍വാസില്‍ കൂട്ടായി ബഹുവർണ ചിത്രമെഴുതിയത്. FRIWDL4 ഒരുമയുടെ ഒറ്റ കാന്‍വാസ് ചിത്രരചനയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചിത്രം വരക്കുന്നു സ്കൂള്‍ പത്രം പ്രകാശനം പനമരം: നീര്‍വാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കഴിഞ്ഞ അക്കാദമിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി എന്റെ വിദ്യാലയം എന്ന പേരില്‍ സ്കൂള്‍ പത്രം പ്രകാശനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി. ആന്റണി ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് കാഞ്ഞിരത്തിങ്കലിന് പത്രം കൈമാറി പ്രകാശനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കല്യാണി ബാബു, ഹെഡ്‌മിസ്ട്രസ് കെ.എ. ഫിലോമിന, ജെ. സെമന്ത, ഫിലോമിന്‍, ഒ.സി. സബിത, ടെസ്സി ജോണ്‍, മാര്‍ട്ടിന്‍ കെ. ഡൊമിനിക് എന്നിവര്‍ സംസാരിച്ചു. FRIWDL7 നീര്‍വാരം ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പത്രം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി. ആന്റണി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.