ചളിക്കളമായി കഴക്കൂട്ടം മാർക്കറ്റ് റോഡ്
കഴക്കൂട്ടം: മഴക്കാലപൂർവ ശുചീകരണം പാളിയതോടെ കഴക്കൂട്ടം മാർക്കറ്റ് റോഡ് ചളിക്കളമായി. വനിത ഐ.ടി.ഐക്ക് മുന്നിലൂടെയുള്ള മാർക്കറ്റ് റോഡിൽ ഓടയിൽനിന്ന് ചളിവാരിയിട്ട് ദിവസങ്ങളായിട്ടും മാറ്റിയില്ല. പാതയോരത്ത് കിടന്ന ചളി കഴിഞ്ഞദിവസത്തെ മഴയിൽ ഒലിച്ച് റോഡ് മുഴുവൻ പടർന്നു. ഐ.ടി.ഐ വിദ്യാർഥികളും മാർക്കറ്റിലേക്കും കഴക്കൂട്ടം ജങ്ഷനിലേക്കും പോകുന്ന പൊതുജനങ്ങളും ആശ്രയിക്കുന്നത് മാർക്കറ്റ് റോഡിനെയാണ്. കാൽനടയാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നിവീണു.
കഴിഞ്ഞ എട്ടിനാണ് മഴക്കാലപൂർവ ശുചീകരണ ഭാഗമായി മാർക്കറ്റ് റോഡിലെ ഓടകൾ ശുചീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ആദ്യദിവസങ്ങളിൽ റോഡിൽ വാരിയിട്ടിരുന്ന ചളി മാറ്റിയെങ്കിലും നാലുദിവസം മുമ്പ് പ്രവൃത്തി നിർത്തിവെച്ചു. ചളി പ്രദേശമാകെ പടർന്നതോടെ വ്യാപരികളിൽ ചിലർ കട അടച്ചിട്ടു. നഗരസഭ ആരോഗ്യവിഭാഗത്തെയും കൗൺസിലറെയും പലതവണ ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടത്തെ ദുരവസ്ഥയുടെ ഫോട്ടോ വ്യാപാരികൾ മേയർ വി.വി. രാജേഷിന് വാട്സാപ്പിലൂടെ അയച്ചുകൊടുത്തിട്ടും നടപടിയുണ്ടായില്ലത്രെ. മഴ കനക്കുന്നതോടെ സ്ഥിതി വഷളാകും. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ സമരം നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.