പി.സി. ജോർജിന് ജാമ്യം: നടപടി അസാധാരണമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയ പി.സി. ജോർജിന് ജാമ്യം കിട്ടിയത് അസാധാരണ നടപടിയെന്ന് ഡി.വൈ.എഫ്.ഐ. സാധാരണ നിലയിൽ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് പ്രതികളെ അവധി ദിവസങ്ങളിൽ ഹാജരാക്കുക. അവധി ദിവസമാണെങ്കിൽ ജാമ്യം കിട്ടാറില്ല. ഓപൺ കോർട്ടിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേട്ടുമാത്രമേ ജാമ്യം കൊടുക്കുന്ന പതിവുള്ളൂ. എന്നാൽ അതിന് അവസരമുണ്ടായില്ല. ജാമ്യം കിട്ടി പുറത്തിറങ്ങി മിനിറ്റുകൾക്കകം പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി. ജോർജ് പറഞ്ഞതോടെ കോടതിയലക്ഷ്യം തന്നെയാണ് നടന്നത്. അങ്ങേയറ്റം വിഷലിപ്തമായ വാക്കുകൾ കേരളസമൂഹം തള്ളിക്കളഞ്ഞെങ്കിലും ജോർജും സംഘ്പരിവാറും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും കൂടുതൽ ന്യായീകരിക്കുകയുമാണ്. ഇത്തരം വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾക്കെതിരെ കേരളത്തിന്‍റെ മതേതര മനസ്സ് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്‍റ് വി. വസീഫ്, ട്രഷറർ അരുൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.സി. ജോർജ് വിദ്വേഷ പ്രസംഗം നടത്തിയ തലസ്ഥാനത്തെ പ്രിയദർശിനി ഹാളിൽ ഡി.വൈ.എഫ്.ഐ മാനവസൗഹൃദ സംഗമം നടത്തും. 'വിദ്വേഷം വിനാശമാണ്, സ്നേഹം ജീവിതമാണ്' മുദ്രാവാക്യമുയർത്തി മേയ് എട്ടിന് വൈകീട്ട് അഞ്ചിനാണ് സംഗമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.