രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും

വർക്കല: ചെറുന്നിയൂരിന് സമീപം അയന്തി പന്തുവിളയിൽ ഇരുനിലവീടിന് തീപിടിച്ച് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ വളർത്തുനായും. തീപിടിത്തം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്ക് റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് തുറക്കാനായില്ല. വളർത്തുനായ് ഉണ്ടായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട്ടിലെത്തി തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം വേഗത്തിലാക്കാനായില്ലെന്നും വർക്കല എം.എൽ.എ വി. ജോയി പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസും അഗ്നിരക്ഷസേനയും ഗേറ്റ് തകർത്താണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഏറെ പണിപ്പെട്ട് രാവിലെ ആറോടെയാണ് പൂർണമായും തീയണക്കാനായത്. ഷോർട്ട് സർക്യൂട്ടാകാനുള്ള സാധ്യതയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫോറൻസിക്, ഇലക്ട്രിക്കൽ വിദഗ്ധരുടെ സേവനം തേടിയതായി റൂറൽ എസ്‌.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും വസ്ത്രങ്ങളിൽ തീപടരാത്തതുമാണ് ഈ നിഗമനത്തിന് പിന്നിൽ. എ.സി പ്രവർത്തിച്ചിരുന്ന മുറികൾ അടച്ചനിലയിലായതിനാൽ പുക പടർന്നപ്പോൾ രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്. മുകൾ നിലയിലെ കർട്ടനുകൾ കത്തിനശിച്ചിട്ടില്ല. ഹാളിൽ നിന്നാകാം പുറത്ത് കാർപോർച്ചിലുണ്ടായിരുന്ന ബൈക്കുകളിലേക്ക് തീപിടിച്ചതെന്നാണ് നിഗമനം. വീടിന് പുറത്തോ സമീപത്തോ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വിലയിരുത്തിയശേഷം പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.