ഒമ്പത് മാസത്തെ ഇടവേളക്കുശേഷം അധ്യാപകർ സ്കൂളുകളിൽ

തിരുവനന്തപുരം: ഒമ്പത് മാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ വ്യാഴാഴ്ച മുതൽ അധ്യാപകർ എത്തിത്തുടങ്ങി. പത്ത്, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് സ്കൂളിലെത്തിയത്. ഒരുദിവസം 50 ശതമാനം പേർ എന്ന രീതിയിലുള്ള ക്രമീകരണത്തോടെയാണ് അധ്യാപകർ സ്കൂളുകളിലെത്തുന്നത്. ജനുവരി ഒന്ന് മുതൽ പത്ത്, 12 ക്ലാസുകളിലെ കുട്ടികൾക്ക് റിവിഷൻ, പ്രാക്ടിക്കൽ ക്ലാസുകൾക്കും സംശയദൂരീകരണത്തിനും വേണ്ടി സ്കൂളിലെത്താൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്ക് സ്കൂളിലെത്തുന്നതിനുള്ള ആസൂത്രണം സ്കൂൾതലത്തിലാണ് നടത്തേണ്ടത്. സ്കൂളിലെത്തുന്ന അധ്യാപകരുടെ പ്രധാന ചുമതല ഇതാണ്. വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ രക്ഷാകർത്താക്കളുടെ അനുമതി തേടൽ, സ്കൂളിലെ സൗകര്യം പരിഗണിച്ച് ഒരേസമയം എത്തേണ്ട വിദ്യാർഥികളുടെ എണ്ണം, ലാബിലെ സൗകര്യം, യാത്രാ ക്രമീകരണം, റിവിഷൻ ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയവ സ്കൂൾതല ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ഡിജിറ്റൽ ക്ലാസുകൾ കുട്ടികൾ ഗ്രഹിച്ചത് സംബന്ധിച്ച വിലയിരുത്തലും ആവശ്യമായ പഠന പിന്തുണയും ഇൗ കാലയളവിൽ ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച ആസൂത്രണത്തിന് സ്കൂളുകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് ക്ലാസുകളിലെ കുട്ടികൾ സ്കൂളിലെത്തുന്നത് സംബന്ധിച്ച് പിന്നീട് മാത്രമായിരിക്കും തീരുമാനമെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.