ബാലരാമപുരം ദേശീയപാതയിലെ അപകടത്തിൽ പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് നാല് ജീവനുകൾ

ബാലരാമപുരം: കരമന -കളിയിക്കാവിള ദേശീയപാതയിലെ ബാലരാമപുരത്ത് പത്ത് ദിവസത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത് നാല് ജീവനുകൾ. ഒന്നര കിലോമീറ്ററിനുള്ളിൽ മുടവൂർപാറക്കും തയ്ക്കാപ്പള്ളിക്കുമിടയിൽ നടന്ന വിവിധ അപകടങ്ങളിലാണ് നാല് ബൈക്ക് യാത്രക്കാർ മരിച്ചത്. ദേശീയപാത വികസനത്തിൻെറ ഭാഗമായി റോഡ് വീതി കൂട്ടിയെങ്കിലും സിഗ്നൽ ലൈറ്റുകളും അപകട മേഖലയാണെന്നറിയിക്കുന്ന അറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തതാണ് അപകടകാരണം. ഡിസംബർ മൂന്നിന് നടന്ന അപകടത്തിൽ തയ്ക്കാപ്പള്ളിക്ക് മുന്നിൽ ബൈക്കിൽ ലോറിയിടിച്ച് സഹോദരങ്ങളായ ഷർമാനും ഷഫീറും മരിച്ചു. നാലിന് ബാലരാമപുരം മുടവൂർപാറയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചാണ് രാജേഷ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ബൈക്കിന് പിന്നിൽ കാറിടിച്ച് ജയരാജ് മരിച്ചതാണ് അവസാന സംഭവം. സിഗ്നൽ ലൈറ്റും യുടേൺ സംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിച്ചു. ഒരുമാസം മുമ്പ് ബാലരാമപുരം കൊടിനടയിൽ ഓട്ടോറിക്ഷയിൽ പിക്-അപ് വാനിടിച്ച് ഇതര സംസ്ഥാന തൊഴിലാളി സഞ്ജിത് ബർമാൻ മരിച്ചിരുന്നു. അതിനുശേഷം ആറാലുംമൂട് ദേശീയപാതയിൽ ബൈക്കിൽ ട്രക്കിടിച്ച് വിജയകുമാരി മരിച്ചു. കാമറകൾ സ്ഥാപിച്ച് അമിതവേഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ട്. രണ്ട് സ്കൂളുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സ്കൂൾ തുറക്കുന്നതോടെ റോഡ് മുറിച്ചുകടക്കുന്നത് ഏറെ ഭീതിക്കിടയാക്കുമെന്നും രക്ഷാകർത്താക്കളും പറയുന്നു. അടുത്തിടെ ബാലരാമപുരം ജങ്ഷനിൽ ദേശീയപാതയുടെ കുഴികളടയ്ക്കുന്നതിന് ബാലരാമപുരം സി.ഐ ജി. ബിനുവും എസ്.ഐ വിനോദ് കുമാറും നേരിട്ടിടപെട്ടു. രാത്രികാലങ്ങളിൽ വേണ്ടത്ര വെളിച്ചവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.