രാജ്യതലസ്ഥാനത്ത് പ്രക്ഷോഭപരമ്പര; വേദിക്ക് പുറത്തായി സംസ്ഥാനത്തെ കർഷകർ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ പോരാട്ടവേദിയാക്കി ലക്ഷക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും അതിജീവനത്തിനായി സമരം നടത്തുമ്പോൾ സംസ്ഥാനത്തെ കർഷകർ സമരവേദിക്ക് പുറത്താണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സമരത്തിലേക്ക് കർഷകർ ഒഴുകി എത്തുമ്പോൾ കേരളം ഇക്കാര്യത്തിൽ ഏറക്കുറെ നിശ്ശബ്ദരാണ്. സംസ്ഥാനത്ത് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം നയിച്ച കാർഷക സംഘടനകൾ നരേന്ദ്ര മോദിക്കെതിരെ സമരത്തിന് തയാറല്ലെന്ന് പരിസ്ഥിതിപ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു. കാരണം വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് കേന്ദ്ര സർക്കാർ തടയരുതെന്ന താൽപര്യം അവർക്കുണ്ട്. സി.പി.എം അടക്കം ഇടതുസംഘടനകളുടെ കൊടിക്കീഴിൽ കർഷകരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ നെൽകർഷകർക്ക് പുതിയ കാർഷികനിയമത്തിലെ അപകടം തിരിച്ചറിയാനായിട്ടില്ലെന്നും രാഷ്ട്രീയപാർട്ടികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുമില്ലെന്നാണ് സി.ആർ. നീലകണ്ഠൻെറ അഭിപ്രായം. നിയമം സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കേരളീയർക്കറിയില്ല. കേന്ദ്ര സർക്കാറാണ് സംസ്ഥാനത്തിനുള്ള റേഷൻ തരുന്നത്. അത് ഇല്ലാതാവുന്നത് കേരളത്തെ ഗുരുതരമായി ബാധിക്കും. ഇതൊന്നും കേരളീയർ മനസ്സിലാക്കുന്നില്ല. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ടിറങ്ങിയതുപോലെ ഇവിടെ രാഷ്ട്രീയപാർട്ടികൾ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി.ആർ പറഞ്ഞു. കേരളത്തിൻെറ മൗനത്തിന് നാളെ വലിയ വില കൊടുക്കേണ്ടിവരും. കാർഷികമേഖലയെ ആകെ ഗ്രസിക്കുന്ന കോർപറേറ്റ് ആധിപത്യത്തെ കേരളം ഇപ്പോൾ നിശ്ശബ്ദമായി അംഗീകരിക്കുകയാണ്. ഭക്ഷ്യവിളകളുടെ കൃഷി കൈയൊഴിഞ്ഞതാണ് കേരളത്തിൻെറ നിശ്ശബ്ദതക്ക് കാരണങ്ങളിലൊന്ന്. തോട്ടംകൃഷിയെ നിയന്ത്രിക്കുന്നതാകട്ടെ ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികളാണ്. തോട്ടവിളകളായി വൻ കുത്തകകൾ കൈയടക്കി െവച്ചിട്ടുള്ളത് പകുതിയിലധികം വരുന്ന മലയോര കൃഷിഭൂമിയാണ്. യഥാർഥ കർഷകർക്കും തൊഴിലാളികൾക്കും ഭൂമിയിൽ ഒരു അവകാശവുമില്ലെന്നതാണ് യാഥാർഥ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.