ഉത്ര വധക്കേസ്: എല്ലാം സൂരജ് സമ്മതിച്ചെന്ന് സാക്ഷിമൊഴി

*മാപ്പുസാക്ഷിയായ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിൻെറ വിസ്താരമാണ് കോടതിയിൽ നടക്കുന്നത് കൊല്ലം: ഉത്രയെ വകവരുത്തിയ വിവരം സൂരജ് തന്നോട് പറഞ്ഞെന്നും പാമ്പിനെ വാങ്ങിയത് ഇതിനാണെന്ന് അറിവില്ലായിരുെന്നന്നും പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിൻെറ സാക്ഷിമൊഴി. കൊല്ലം ആറാം നമ്പർ അഡീഷനൽ കോടതിയിൽ നടക്കുന്ന വിചാരണക്കിടെയാണ് മാപ്പുസാക്ഷിയായ സുരേഷിൻെറ വെളിപ്പെടുത്തൽ. 2020 ഫെബ്രുവരി 12നാണ് സൂരജ് തന്നെ ഫോണിൽ വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരിൽ വെച്ച് നേരിട്ട് കണ്ടു. വീട്ടിൽ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടിൽ ചെന്നത്. അന്ന് തൻെറ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപക്ക് വാങ്ങി. മാർച്ച് 21ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിെച്ചന്നും കുഞ്ഞിനെ തരാമെന്നും പറഞ്ഞു. ഒരു മൂർഖനെ വേണമെന്നും ആവശ്യപ്പെട്ടു. ഏനാത്ത് പാലത്തിൽവെച്ച് 7000 രൂപ വാങ്ങി മൂർഖനെ കൊടുത്തു. അതിനുശേഷം സൂരജ് ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണ വാർത്ത പത്രത്തിൽ വായിച്ചാണറിഞ്ഞത്. തുടർന്ന് സൂരജിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പറിൽനിന്ന് സൂരജ് തന്നെ വിളിച്ച് ഭാര്യ മരിച്ച വിവരം പറഞ്ഞു. എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചുചോദിച്ചു. മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതുകൊണ്ട് ഞാൻ തന്നെ ചെയ്തതാണെന്ന് സൂരജ് പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും സർപ്പദോഷമായി എല്ലാവരും കരുതിക്കോളുമെന്നും സൂരജ് പറഞ്ഞു. താൻ കുടുങ്ങിയാൽ ചേട്ടനും കേസിൽ പ്രതിയാകുമെന്നും സൂരജ് പറഞ്ഞു. ഈ വിവരം പൊലീസിനെ അറിയിക്കാമെന്ന് മകൾ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ കഴിഞ്ഞില്ല. പിന്നീടാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത്. മൂർഖൻ പാമ്പിനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തൻെറ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. വിസ്താരം നാളെയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.