മയക്കുമരുന്ന് വേട്ട: കടലിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

പൂന്തുറ: തൂത്തുക്കുടി മയക്കുമരുന്ന് വേട്ടയുടെ പശ്ചാത്തലത്തിൽ കടലിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രരഹസ്യന്വേഷണ എജന്‍സികളുടെ നിര്‍ദേശം. രാജ്യാന്തര കപ്പല്‍പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെയും കടലില്‍ അനധികൃതമായി കാണുന്ന ബോട്ടുകളെയും നിരീക്ഷിക്കാനാണ് കോസ്റ്റ് ഗാർഡ് അടക്കമുള്ളവർക്ക് നിർദേശം നൽകിയത്. പിടികൂടിയ ശ്രീലങ്കന്‍ ബോട്ടില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചത് കാരണമാണ് മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം തീരസുരക്ഷാസേനക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയതും പരിശോധനയിൽ പിടിയിലായതും. നിയമങ്ങൾ പാലിച്ച് കടന്നുപോകുന്ന കപ്പലുകളെക്കുറിച്ച് തീരദേശസേനക്ക് റഡാറിലൂടെയും ഉപഗ്രഹകാമറകളിലൂടെയും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ നിയമവിരുദ്ധ ഇടപാടുകളും മറ്റും നടത്തുന്ന യാനങ്ങൾ റഡാറിലോ ഉപഗ്രഹകാമറകളിലോ ചിത്രങ്ങള്‍ തെളിയാതിരിക്കാനായി അവയിലെ സിഗ്നൽ കൈമാറുന്ന ഓട്ടോമാറ്റിക് സംവിധാനം ഓഫാക്കിയാവും സഞ്ചരിക്കുക. ഇതുകാരണം നാവിക അതിര്‍ത്തി ലംഘിച്ച് കടക്കുന്ന ഇത്തരം ബോട്ടുകളെയും കപ്പലുകളെയും പെെട്ടന്ന് കണ്ടത്തൊന്‍ കഴിയാറില്ല. കടലിനടിയിലൂടെ പോകുന്ന മുങ്ങിക്കപ്പലുകളായാലും അതിര്‍ത്തി കടന്നുപോകുന്നതിനു മുമ്പ് ജലനിരപ്പിനു മുകളിലെ പതാക കാണിച്ചേ പോകാവൂവെന്നതാണ് അന്താരാഷ്ര്ട നിയമം. ഇവരുടെ ചിത്രങ്ങള്‍ റഡാറില്‍ പതിയാന്‍ വേണ്ടിയാണ് ജലനിരപ്പിന് മുകളില്‍ എത്തി പതാക കാട്ടുന്നത്. നിലവില്‍ വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലെ മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് കപ്പല്‍ചാലിലൂടെ കടന്ന് പോകുന്ന കപ്പലുകളെ നീരീക്ഷിക്കുന്നത്. ഇത്തരത്തില്‍ കടന്നുപോകുന്ന കപ്പലുകളെയും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വിഴിഞ്ഞത്തുണ്ട്. കടലിൽ നിരീക്ഷണം നടത്താൻ ഡോണിയര്‍ വിമാനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ കപ്പലുകളും പരിശോധനക്ക് എത്തിക്കാന്‍ തീരുമാനമായി. തീരദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള കടലോരജാഗ്രത സമിതികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ യോഗം വിളിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കടലിലോ തീരത്തോ എന്തെങ്കിലും കണ്ടാൽ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നിര്‍ദേശം ഇവർക്ക് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.