'കേരള' യിൽ ബി.എ, ബി.എസ്സി ഫലവും ഭാഗികം

തിരുവനന്തപുരം: മൂല്യനിർണയം പൂർത്തിയാകാത്ത അഞ്ഞൂറോളം വിദ്യാർഥികളുടെ ഫലം ഒഴിവാക്കി അവസാനവർഷ ബി.കോം പരീക്ഷഫലം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ബി.എ, ബി.എസ്സി കോഴ്സിലും അപൂർണ ഫലപ്രഖ്യാപനം. ആയിരത്തോളം വിദ്യാർഥികളുടെ ഫലം ഒഴിവാക്കിയാണ് വെള്ളിയാഴ്ച വൈകീട്ട് തിരക്കിട്ട് പ്രസിദ്ധീകരിച്ചത്. അവസാനവർഷ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പരീക്ഷ പേപ്പർ പുനർമൂല്യനിർണയവും ഇംപ്രൂവ്മൻെറിൻെറ മൂല്യനിർണയവും പൂർത്തിയാക്കാതെയാണ് ആറാം സെമസ്റ്റർ ഫലം പ്രഖ്യാപിച്ചത്. ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കേണ്ട അർഹമായ മാർക്കുകളുടെ കുറവ് ഉപരിപഠനസാധ്യതയെ ബാധിക്കും. നാലാം സെമസ്റ്റർ ഇംപ്രൂവ്മൻെറ് ഫലവും പുനഃപരിശോധനാഫലവും ഒന്നിച്ച് പൂർത്തിയാക്കിയാണ് മുൻവർഷങ്ങളിൽ അവസാനവർഷ പരീക്ഷഫലം പ്രസിദ്ധീകരിച്ചിരുന്നത്. കേരളത്തിലെ മറ്റെല്ലാ സർവകലാശാലകളും ബിരുദ പരീക്ഷഫലം പൂർത്തിയാക്കി ബിരുദാനന്തര പ്രവേശന നടപടികൾ ആരംഭിച്ചിട്ടും കേരള സർവകലാശാല പരീക്ഷഫലം ഭാഗികമായി പ്രസിദ്ധീകരിച്ചത് വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ആശങ്കയുണ്ടാക്കി. അവസാനവർഷ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫലവും പുനർമൂല്യനിർണയഫലവും വരുന്നതുവരെ ബിരുദാനന്തര പ്രവേശനം നിർത്തിെവച്ചില്ലെങ്കിൽ ഉപരിപഠനസാധ്യത നഷ്ടമാകും. വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദപരീക്ഷ എഴുതിയ അയ്യായിരത്തോളം വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടക്കാത്തതിനാൽ അവരുടെ ഉപരിപഠന സാധ്യത ഈ വർഷം നഷ്ടപ്പെടും. സർവകലാശാലയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് ഗവർണറുടെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.