മാള: കുഴൂരിലെ പോളക്കുളത്തിന്‍റെ നവീകരണം പൂർത്തിയായി സഞ്ചാരികൾക്കായി ഒരുങ്ങി. 1.36 ഏക്കർ വിസ്തീർണമുള്ള കുളം കെ.എൽ.ഡി.സിയുടെ ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നവീകരിച്ചത്. എം.എൽ.എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി മറ്റു നവീകരണ പ്രവർത്തനങ്ങൾ കൂടി നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജലാശയം നേരത്തേ പുല്ലു വളർന്ന് കരയായി മാറുന്ന വിധത്തിലായിരുന്നു.
കാര്‍ഷിക മേഖലയില്‍ നിരവധി ഉൽപന്നങ്ങൾ വിളയിക്കുന്ന മേഖലയാണ് കുഴൂർ. പുഴയോര ഗ്രാമമാണിത്. എന്നാൽ, കൃഷിക്ക് ഉപകരിക്കുന്ന ഒന്നിലധികം ജലാശയങ്ങളാണ് ഇവിടെ പായൽ കയറി നശിക്കുന്നത്. നേരത്തേ പോളക്കുളത്തിൽ നിന്ന് ജലസേചനം നടത്തി കൃഷി ഇറക്കാൻ പ്രോജക്ട് കൊണ്ടുവന്നിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇത് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.
ഇവിടെ പാടശേഖരങ്ങൾ വേനലില്‍ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. വിരിപ്പും മുണ്ടകനും പുഞ്ചയും കൃഷി ഇറക്കിയിരുന്ന മേഖലയാണിത്. നെല്‍കൃഷിയില്‍ നൂറുമേനി വിളവ് നല്‍കിയിരുന്ന നെല്‍പാടങ്ങളാണ് വെള്ളമില്ലാതെ കൃഷിയിറക്കാന്‍ പറ്റാതായത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുദ്ധജല ക്ഷാമവുമുണ്ട്. ഇത്തരം ജലാശയങ്ങളില്‍ ജലസമൃദ്ധി ഉറപ്പാക്കിയാൽ പരിഹാരം കാണാനാവും.
ചണ്ടിയും പായലും നിറഞ്ഞുകിടക്കുന്ന പോളക്കുളം കര്‍ഷകർക്ക് കനത്ത നഷ്ടമാണ് വരുത്തിയിരുന്നത്. ഇനിയിത് വികസന വഴിയിലെ നാഴികക്കല്ലായി മാറുകയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കും വിധമാണ് കുളത്തിന്‍റെ നിർമാണം. ചുറ്റും കൈവരികൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുളത്തിനരികിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. നീന്തൽ അഭ്യസിക്കാനും നീന്തൽ മത്സരങ്ങൾ നടത്താനും കുളത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.