തൃശൂർ: അഭിഭാഷകനെ ഓഫിസിൽവെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. പൊലീസിനെതിരെ അഭിഭാഷകൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. നേരിട്ട് ഹാജരായി പൊലീസിന് മൊഴി നൽകിയിട്ടും സമയമുൾപ്പെടെയും പരാതിക്കടിസ്ഥാനമായ കാര്യങ്ങൾ തെറ്റായി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ െചയ്തതെന്ന് ആക്രമണത്തിനിരയായ അഭിഭാഷകൻ പി.കെ. സുരേഷ് ബാബു പറയുന്നു.
ഈ മാസം ഒന്നിന് രാവിലെ 11.45നുണ്ടായ സംഭവം വൈകീട്ട് 4.45ന് എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അഭിഭാഷകൻ കൂടിയായ പരാതിക്കാരന് ഓഫിസിൽ വെച്ചാണ് ആക്രമണമുണ്ടായതെന്നിരിക്കെ എഫ്.ഐ.ആറിൽ തൊഴിൽ രേഖപ്പെടുത്തിയിട്ടില്ല. എഫ്.ഐ.ആറിലെ ആദ്യ 12 ഭാഗങ്ങളും ഒഴിച്ചിട്ടത് സംശയകരമാണ്. പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റമായിട്ടും 307ാം വകുപ്പ് ഒഴിവാക്കി 448, 342, 324, 506 എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. അക്രമിയുടെ േപരും വിലാസവും കൈമാറിയിട്ടും പേര് മാത്രമാണ് രേഖപ്പെടുത്തിയത്.
സംഭവമുണ്ടായ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടും സാക്ഷിമൊഴി രേഖപ്പെടുത്താനും പരാതിക്കാരെൻറയും സാക്ഷികളുടെയും പെട്രോൾ വീണ വസ്ത്രങ്ങൾ സ്വീകരിക്കാനും പൊലീസ് വിസമ്മതിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും സുരേഷ് ബാബു ആരോപിച്ചു. പ്രതിയും ആളുകളും പരാതിക്കാരനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമെന്ന് അറിയിച്ചതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.