കുന്നംകുളം: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ കുന്നംകുളം-തൃശൂർ റോഡിൽ നിർമിക്കുന്ന കുഴികൾ അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ചൂണ്ടൽ പാറന്നൂരിൽ റോഡരികിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങളായി തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാനപാതയില്‍ റോഡ് വെട്ടിപൊളിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. കേച്ചേരി മുതൽ കുന്നംകുളം വരെയുള്ള റോഡിൽ ഇരുപതോളം കുഴികളാണ് നിർമിച്ചത്. കാണിപ്പയ്യൂര്‍, പാറേമ്പാടം എന്നിവിടങ്ങളിലെ കുഴികളില്‍ വീണ് നേരത്തെ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പൈപ്പിടാനായി നിർമിക്കുന്ന കുഴികൾക്ക് മുന്നിൽ രാത്രികാലങ്ങളിൽ കാണാവുന്ന തരത്തിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. പൈപ്പിട്ട ശേഷം കുഴികൾ മണ്ണിട്ട് മൂടി ശരിയായ രീതിയിൽ ടാറിങ്ങ് നടത്തുന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കുന്നംകുളം നഗരത്തിലെ പ്രധാന കുഴികൾ ടാര്‍ ചെയ്തെങ്കിലും അപകടാവസ്ഥ മാറിയിട്ടില്ല. പലയിടത്തും വന്‍ ഗര്‍ത്തങ്ങളാണുള്ളത്. ടാര്‍ ചെയ്ത് മൂടിയ സ്ഥലങ്ങളിലും റോഡ് വീണ്ടു കീറി അടര്‍ന്നു പോയിട്ടുണ്ട്. കെ.എസ്.ടി.പി നിർമിച്ച റോഡ് പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം പൂർവസ്ഥിതിയിലാക്കണമെന്നാണ് നിർദേശമെങ്കിലും കരാറുകാർ അതിന് തയാറാകാത്തതാണ് വലിയ അപകടങ്ങൾ വരുത്തി വെക്കുന്നത്.
കേച്ചേരി: സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് തുരന്ന് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ചൂണ്ടൽ പാറന്നൂരിൽ റോഡരികിലെ കുഴിയില്‍ വീണാണ് സി.പി.എം കേച്ചേരി ലോക്കല്‍ സെക്രട്ടറിയും ജില്ല സഹകരണ ബാങ്ക് റിട്ട. മാനേജറുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജയിംസിന് (67) പരിക്കേറ്റത്. ഇയാളെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
കേച്ചേരിയിൽനിന്ന് ചൂണ്ടലിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ പാറന്നൂര്‍ റോഡരികിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി എടുത്ത കുഴിയിലാണ് വീണത്. രാത്രിയില്‍ കാണാവുന്ന രീതിയിൽ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. കുഴിയില്‍ വീണയാളെ പിറകെ വന്ന ചാവക്കാട് സ്വദേശിയായ യുവാവാണ് പുറത്തെടുത്തത്. തെറിച്ചുവീണ മൊബൈല്‍ഫോണില്‍നിന്ന് അവസാനമായി വിളിച്ച ഫോണ്‍ നമ്പറില്‍നിന്നാണ് അപകടത്തിൽപെട്ട ജയിംസിനെ യുവാവ് തിരിച്ചറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മന്ത്രി എ.സി. മൊയ്തീന്, മുരളി പെരുനെല്ലി എം.എല്‍.എ, സി.പി.എം ഏരിയ സെക്രട്ടറി എം.എന്‍. സത്യന്, നേതാക്കളായ പി.ബി. അനൂപ്, ടി.കെ. വാസു, എം. ബാലാജി, പി.ബി. പ്രവീണ്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ജനങ്ങളുടെ ജീവന് അപകടത്തിലാക്കും വിധം അശാസ്ത്രീയമായി നടത്തിക്കൊണ്ടിരിക്കുന്ന അദാനി ഗ്യാസ് പൈപ്പ് ലൈന്‍ അധികൃതരുടെ നടപടിയില്‍ സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍. സത്യന് പ്രതിഷേധിച്ചു. അപകടത്തെത്തുടര്‍ന്ന് അദാനി കമ്പനിക്കെതിരെ കുന്നംകുളം പൊലീസിൽ ബന്ധുക്കൾ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.