-പി.പി. പ്രശാന്ത് തൃശൂർ: കോവിഡ് കാരണം ഓൺലൈൻ വിവാഹം വ്യാപകമായതോടെ വിവാഹ രജിസ്ട്രേഷൻ നടപടികളും ഓൺലൈനിലേക്ക്. രജിസ്ട്രേഷന് തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നുമുള്ള ഹൈകോടതി വിധി ആധാരമാക്കി, രണ്ടു വർഷത്തിന് ശേഷം തദ്ദേശ വകുപ്പ് നീക്കം തുടങ്ങി. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവർക്ക് ഗുണം ലഭിക്കുന്ന നിർദേശം നടപ്പാകണമെങ്കിൽ തദ്ദേശ വകുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതിനുള്ള നിർദേശം വൈകാതെ സമർപ്പിക്കുമെന്ന് തദ്ദേശ വകുപ്പ് സിവിൽ രജിസ്ട്രേഷൻ ഡയറക്ടർ രാമൻകുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ നിരവധി വിവാഹങ്ങളാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്. പക്ഷേ, ഇത്തരം വിവാഹങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണ ഓഫിസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് രണ്ടു വർഷം മുമ്പുള്ള ഹൈകോടതി വിധി നടപ്പാക്കുന്നത്. 2018ല്‍ എറണാകുളം നായരമ്പലം സ്വദേശി കെ.ആര്‍. സിനിമോള്‍ നല്‍കിയ കേസിലെ സുപ്രധാന വിധിയിലൂടെ വിഡിയോ കോൺഫറൻസ് വഴിയുള്ള രജിസ്ട്രേഷൻ നടപടിയുടെ സാധ്യത ഹൈകോടതി ആരാഞ്ഞിരുന്നു. ഭർത്താവ് കുവൈത്തിലായതിനാൽ നേരിട്ട് ഹാജരായില്ലെന്ന പേരിൽ വിവാഹ രജിസ്ട്രേഷൻ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചതിനെ തുടർന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കൂടാതെ രണ്ടു വർഷം മുമ്പ് മതാചാരപ്രകാരം കേരളത്തിൽ വിവാഹിതരായി, പിന്നീട് അമേരിക്കയിൽ പോകാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ രജിസ്ട്രേഷൻ നടക്കാത്ത സാഹചര്യത്തിൽ ദമ്പതികൾ നൽകിയ ഹരജിയിലും ഹൈകോടതി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ''മാറുന്ന സാഹചര്യങ്ങൾക്കും മൂല്യങ്ങൾക്കും അനുസരിച്ച് നിയമങ്ങളും മാറണം. വിഡിയോ കോൺഫറൻസിങ് അനുവദിക്കാത്തത് ഭൂതകാലത്തിൻെറ മരിച്ച കൈകൾ വർത്തമാന കാലത്തിൻെറ വളർച്ചയെ തടയുന്നതുപോലെയാകും'' എന്നായിരുന്നു അന്ന് ഹൈകോടതി നിരീക്ഷിച്ചത്. ആലപ്പുഴ സ്വദേശികളായ പ്രദീപ്-ബെറൈലി ദമ്പതികള്‍ 2018ല്‍ സമര്‍പ്പിച്ച ഹരജിയിലും ഹൈകോടതി സമാനമായ ഉത്തരവിട്ടു. ഇത്തരത്തിൽ ഏറെ കേസുകളാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. തദ്ദേശസ്വയംഭരണ ചട്ടങ്ങളിൽ മാറ്റമുണ്ടാകാത്തതിനാൽ വ്യക്തിപരമായ കേസുകളും വിധികളുമായി കണക്കാക്കി നടപ്പാക്കുകയാണ് പതിവ്. അപൂര്‍വം പഞ്ചായത്തുകള്‍ ഹൈകോടതി ഉത്തരവിൻെറ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്ട്രേഷന്‍ നടപടികള്‍ ചെയ്യുന്നുമുണ്ട്. അതേസമയം, നിയമ ഭേദഗതിയും ഇളവുകളും ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിയമഭേദഗതിക്ക് തടസ്സമാകുന്നത്. പൊതുചട്ടത്തിൻെറ ഭാഗമാക്കാനുള്ള ഭേദഗതിക്ക് സർക്കാറാണ് നയപരമായി തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിലെ ശിപാർശകളും നിർദേശങ്ങളുമാണ് വകുപ്പുതലത്തിൽ ഉണ്ടാകേണ്ടത്. ഇതിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.