തിരുവല്ല: 40 വർഷത്തിനുശേഷം തിരുവല്ലയിൽ ഫിലിം ഫെസ്റ്റിവൽ എത്തുന്നു. ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി. സോമൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ ‘സ്വപ്നാടനം’ എന്ന പേരിൽ കെ.ജി ജോർജ് ഫിലിം ഫെസ്റ്റിവലും പഠനവും സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആംഫി തീയേറ്ററിലാണ് പ്രദർശനം. ആറ് സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഈ ചലച്ചിത്രങ്ങളിൽ സഹകരിച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നിരൂപകരും പങ്കെടുക്കും. സെപ്റ്റംബർ 20 ന് രാവിലെ ഒമ്പതിന് ‘കോലങ്ങൾ’ പ്രദർശിപ്പിക്കും. 11മണിക്ക് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. എം.ജി.സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മേനക സുരേഷും പഠനം ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണനും കെ.ജി. ജോർജിന്റെ ചലച്ചിത്ര പ്രബന്ധം ഡോ. സൈബാസ്റ്റ്യൻ കാട്ടടിയും അവതരിപ്പിക്കും.
1.45 ന് ഇരകൾ, ഉച്ചകഴിഞ്ഞ് ഓപ്പൺ ഫോറം. 21 ന് രാവിലെ 9 ന് ചലച്ചിത്രം സ്വപ്നാടനം പ്രദർശിപ്പിക്കും. 11 ന് ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും. മന്ത്രി കെ.ബി.ഗണേഷ് കുമാർ കെ.ജി.ജോർജ് ഫിലിം സ്റ്റഡി സെന്റർ ഉദ്ഘാടനം നിർവഹിക്കും, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തംപള്ളി പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മല്ലിക സുകുമാരനും മോഹൻദാസും സംസാരിക്കും.
1.45 ന് ചലച്ചിത്രം യവനിക, 4.15 ന് ഓപ്പൺ ഫോറം. 5.30 ന് ‘മറ്റൊരാൾ’ പ്രദർശിപ്പിക്കും. പരിപാടിയുടെ ഒരുക്കൾ പൂർത്തിയായി വരുന്നതായി എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി എസ്.കൈലാസ്, മോഹൻ അയിരൂർ, കൺവീനർമാരായ സാജൻ വർഗീസ്, സുരേഷ് കാവുംഭാഗം, സാജൻ കെ.വർഗീസ്, ജോർജ് മാത്യു, പി. എം.അനീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.