പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ ടൂറിസം സാധ്യത വളർത്തിയെടുക്കാൻ കഴിയുന്ന സുബല പാർക്കിന്റെ നിർമാണം മുടങ്ങിയിട്ട് വർഷങ്ങളാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവിടത്തെ പഴയ കൺവെൻഷൻ സെന്ററിന്റെ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ച് ഉദ്ഘാടനം ആഘോഷപൂർവം നടത്തി എല്ലാവരും പിരിയുകയായിരുന്നു. പിന്നെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കാടുപിടിച്ച് നാശോന്മുഖമായി കിടക്കയാണിപ്പോൾ. വർഷങ്ങളായി സാമൂഹിക വിരുദ്ധരുടെ താവളമാണിവിടം.
സായാഹ്നങ്ങൾ ആനന്ദകരമാക്കുന്നതിനൊപ്പം പട്ടികജാതിക്കാർക്കു തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും കൂടിയാണ് സുബല പാർക്ക് വികസന പദ്ധതി തയാറാക്കിയത്.
ഓഡിറ്റോറിയം ഉദ്ഘാടനത്തോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായതായാണ് അധികൃതർ പറയുന്നത്. മൂന്നുഘട്ടങ്ങളായി പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണത്രെ പദ്ധതി. ഡ്രെയിനേജ് സൗകര്യം, ബോട്ടിങ് ഏരിയയുടെ വശം കെട്ടി മണ്ണിടുന്ന പ്രവൃത്തി, നടപ്പാതയുടെ നിർമാണം എന്നിവയും ബോട്ടിങ്, ആംഫി തിയറ്റർ, കഫ്റ്റീരിയ, നടപ്പാതകൾ, പൂന്തോട്ടം, നടപ്പാലങ്ങൾ, കുട്ടികൾക്കുള്ള ആധുനിക സംവിധാനങ്ങൾ, ലൈബ്രറി, ചുറ്റുമതിൽ തുടങ്ങി ആറ് കോടിയിൽപരം രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയിൽ ഉർപ്പെടുത്തിയിട്ടുള്ളത്.
കെ.ബി. വൽസലകുമാരി ജില്ല കലക്ടറായിരിക്കെ 1995ലാണ് പദ്ധതിക്ക് രൂപംനൽകിയത്. ജില്ല ഭരണകൂടം തന്നെ അതിനുള്ള അഞ്ച് ഏക്കർ ഭൂമിയും കണ്ടെത്തി. സാംസ്കാരിക പരിപാടികൾ നടത്താൻ പര്യാപ്തമായ ഓഡിറ്റോറിയം ആദ്യം നിർമിച്ചു. പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനത്തിനായി കുറെ തയ്യൽ മെഷീനുകളും വാങ്ങി. വയലിൽ ബോട്ടിങ്ങിനായി കുളവും കുഴിച്ചു. ഇത്രയും കാര്യങ്ങൾ നടന്നപ്പോഴേക്കും വത്സലകുമാരിക്ക് സ്ഥലംമാറ്റമായി. ഇതോടെ ഇവിടം കാടുകയറി.
മുടങ്ങിയ പദ്ധതിക്ക് വീണ്ടും ചലനം വരുന്നത് 15 വർഷങ്ങൾക്കുശേഷം അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി. അനിൽ കുമാർ ഇവിടം സന്ദർശിച്ചതോടെയാണ്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി തുകയും അനുവദിച്ചു. അന്നത്തെ കലക്ടർ ഹരികിഷോറിന്റെ പ്രത്യേക താൽപര്യത്തിൽ തിരുവനന്തപുരം ജിറ്റ്പാക്കിനെ വരുത്തി രൂപരേഖയും തയാറാക്കി. തുടർന്ന് ജില്ല നിർമിതി കേന്ദ്രത്തെ നിർമാണച്ചുമതല ഏൽപിച്ചു.
അവർ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റി പുതിയ ഷീറ്റിട്ടു. ചില അറ്റകുറ്റപ്പണികളും നടത്തി. ജനാലയുടെ വശങ്ങളിലെ ഭിത്തി വിണ്ടുകീറിയത് മാറ്റി. സ്റ്റേജ്, അതിനുള്ളിലെ മുറി എന്നിവയുടെ പണിയും നടത്തി. പാർക്കിനു മധ്യത്തിലൂടെയുള്ള കൈത്തോട് നവീകരണത്തിന് കുറെ ഭാഗത്ത് കോൺക്രീറ്റ് ഭിത്തികെട്ടി തോടുപോലെയാക്കി. ബോട്ടിങ്ങിനായി കുളത്തിന്റെ ആഴം വർധിപ്പിക്കുകയും സൈഡ് കെട്ടുന്ന പണികളും തുടങ്ങി. ഇതിനിടെ ഫണ്ട് മുടങ്ങിയതോടെ പണിമുടങ്ങി. പിന്നീട് തെരഞ്ഞെടുപ്പായതോടെ തുടർ നടപടികളും അവതാളത്തിലായി. പട്ടികജാതി വികസന വകുപ്പിന് കീഴിലായതുകൊണ്ട് മാത്രമാണ് ഇവിടം അവഗണിക്കപ്പെട്ട് കിടക്കുന്നതെന്ന് സംശയിക്കുന്നതായി വാർഡ് കൗൺസിലർ സി.കെ. അർജുനൻ പറഞ്ഞു. ഫണ്ട് ഉണ്ടായിട്ടും നൽകാൻ തയാറല്ല. കരാറുകാർക്ക് കുടിശ്ശിക തുക നൽകാനുള്ളതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.