റാന്നി: റാന്നി പഞ്ചായത്ത് സ്വതന്ത്ര അംഗം കെ.ആർ. പ്രകാശിന്‍റെ ഡ്രൈവർക്ക് നേരെ രാത്രിയിൽ ആക്രമണം. തലക്കും മുഖത്തിനും പരിക്കേറ്റ ഡ്രൈവർ തോമസ് ചാക്കോയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബ്ലോക്ക് പടിയിൽ നിന്നും തെക്കേപ്പുറത്തേക്ക് പിക്കപ് വാനുമായി പോയ ചാർത്താക്കുഴിയിൽ തോമസ് ചാക്കോയെയാണ് (അജു ) ഗുണ്ടാ സംഘങ്ങൾ ആയുധങ്ങളുമായി ആക്രമിച്ചത്.
റാന്നി തെക്കേപ്പുറത്തേ മന്ദിരം -കഞ്ഞിക്കുഴിപടി ബണ്ടുറോഡിൽ രണ്ട് വാഹനങ്ങൾ പിക്കപ്പിന് മുന്നിലും പുറകിലുമായി കുറുക്കിട്ട് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. ടിപ്പർ ഡ്രൈവർ ആയ അജു ജോലികഴിഞ്ഞ് വാഹന വാടകയും വാങ്ങി ബ്ലോക്ക്‌പടിയിൽ എത്തി ഹോട്ടലിലുള്ള വേസ്റ്റ് വെള്ളവും കയറ്റി ഹോട്ടൽ ഉടമയായ പ്രകാശിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ ആണ് ആക്രമിക്കപെട്ടത്.
'നിന്‍റെ മെമ്പർ പ്രകാശ് എവിടെ ആണെടാ ഉള്ളത്' എന്ന് അസഭ്യം പറഞ്ഞ് കൊണ്ടാണ് തലങ്ങും വിലങ്ങും മർധിച്ചതെന്ന് അജു പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു അക്രമികൾ എത്തിയത്. കുറച്ചു ദിവസമായി പ്രകാശിനെ വീട്ടിൽ എത്തിച്ചിരുന്നത് അജുവായിരുന്നു.
നിന്‍റെ മുതലാളിയെയും കൂട്ടരെയും ഭൂമിക്ക് മുകളിൽ വെക്കില്ലെന്നും പ്രകാശിന്‍റെ പേരുപറഞ്ഞാണ് മർധിച്ചത്. വയലിൽ ചാടിയാണ് അജു രക്ഷപെട്ടത്. മുഖത്ത് സ്പ്രേ അടിച്ചായിരുന്നു ആക്രമണം.
റാന്നിപഞ്ചായത്തിൽ ഇന്നലെ നടന്ന ആവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് കൊലപാതകശ്രമമെന്ന് ആക്രമികളുടെ കൊലവിളിയിൽ നിന്നും മനസിലായെന്ന് അജു പറഞ്ഞു. റാന്നി പഞ്ചായത്തിൽ 12ാം വാർഡിൽ സ്വാതന്ത്രനായി മത്സരിച്ചു ജയിച്ച പ്രകാശ് കുഴികാല കൈ ഒടിഞ്ഞ് കുറച്ചു ദിവസമായി ചികിത്സയിൽ ആയിരുന്നു. പ്രകാശിനെ ദിവസവും സ്വന്തം സ്ഥാപനത്തിൽ നിന്നും അജു ആണ് രാത്രിയിൽ വീട്ടിൽ എത്തിച്ചിരുന്നത്. അജുവിന്‍റെ കൂടെ ഇന്നലെ പ്രകാശ് എത്തിയിരുന്നില്ല.
തന്നെ ലക്ഷ്യം വെച്ചായിരുന്നു ഗുണ്ടാ ആക്രമണമെന്ന് പ്രകാശ് കുഴികാല പറഞ്ഞു. ജനാധിപത്യത്തിലെ പരാജയത്തിനു കൊലനടത്തി വിജയിക്കാം എന്ന ഇടതു വ്യാമോഹം ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലെന്നും പ്രകാശ് പറഞ്ഞു. തന്നെ അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള ആക്രമണ ശൈലിയാണ് ഇവിടെ സ്വീകരിച്ചതെന്നും പ്രകാശ് പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വാതന്ത്രനായി ജയിച്ച പ്രകാശ് യു.ഡി.എഫ് പിന്തുണയിൽ പ്രസിഡന്‍റ് ആകേണ്ടതായിരുന്നു. ബി.ജെ.പി സിപിഎം കൂട്ടുകെട്ടിൽ കേരള കോൺഗ്രസ് (എം) അംഗം പ്രസിഡന്‍റ് ആയി. വ്യാഴാഴ്ച കോൺഗ്രസും പ്രകാശും കൂടി നൽകിയിരുന്ന അവിശ്വാസം കോറം തികയാഞ്ഞതിനാൽ വിജയിച്ചില്ല.
അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ നിലപാട് എടുത്തതുകൊണ്ടാണ് തന്നെ ലക്ഷ്യം വെച്ചുള്ള ഗുണ്ടാ ആക്രമണമെന്ന് പ്രകാശ് പറയുന്നു. തനിക്കെതിരെ വധഭീഷണി ഉണ്ടന്നും പരാതി കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. അജുവിനു സംസാരിക്കാൻ കഴിയാത്തതിനാൽ പിതാവിന്‍റെ മൊഴിയെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ റാന്നി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.