പത്തനംതിട്ട: സി.പി.െഎ ജില്ല കൗൺസിലിൽ പിണറായിക്കും ബിനോയ് വിശ്വത്തിനും എതിരെ രൂക്ഷവിമർശനം. സി.പി.എം നേതൃത്വത്തിനു മുന്നിൽ വിനീതവിധേയനായി നിലകൊള്ളുന്ന സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയെന്നാണ് വിമർശനം. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. രാജേന്ദ്രൻ എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉണ്ടായത്.
നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കുമുണ്ടായ കനത്ത തോൽവി വിലയിരുത്താനാണ് സി.പി.ഐ ജില്ല കൗൺസിൽ ചേർന്നത്. ജില്ല എക്സിക്യൂട്ടിവ് യോഗം ചേർന്നതിനു ശേഷമാണ് കഴിഞ്ഞ ദിവസം കൗൺസിൽ യോഗം ചേർന്നത്. പാർട്ടി ജില്ല സെക്രട്ടറിയും അടൂരിലെ മുൻ എം.എൽ.എയുമായ ചിറ്റയം ഗോപകുമാറിനെതിരെയും രൂക്ഷമായ വിമർശനമുണ്ടായി. കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പിണറായി നടത്തിയ ‘വീട്ടിൽ പോയി ചോദിക്ക്’എന്ന പരാമർശവും ധാർഷ്ട്യവും സംസ്ഥാനതലത്തിൽ വലിയ തിരിച്ചടിയായതായും അംഗങ്ങൾ പറഞ്ഞു. ദലിത് വിഭാഗങ്ങൾ പാർട്ടിയിൽനിന്നകന്നതായും അംഗങ്ങൾ പറഞ്ഞു.
സി.പി.ഐ മത്സരിച്ച അടൂരിൽ തോൽക്കാൻ കാരണം ദലിത് വിഭാഗങ്ങൾ അകന്നതും മൂന്നാം തവണയും എം.എൽ.എയായപ്പോൾ ചിറ്റയം ഗോപകുമാറിന്‍റെ ഓഫിസ് പ്രവർത്തനങ്ങളിൽ വീഴ്ചസംഭവിച്ചതാണെന്നും വിമർശനമുയർന്നു. കെ. രാധാകൃഷ്ണനെ സംസ്ഥാന മന്ത്രിസഭയിൽനിന്നു മാറ്റി ലോക്സഭയിലേക്ക് അയച്ചത് പട്ടികജാതി വിഭാഗത്തിനു മന്ത്രിയില്ലെന്ന തോന്നലുണ്ടാക്കി. അടൂരിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയാണെന്ന പ്രചാരണം ചില പ്രവർത്തകർക്കിടയിലും ഉയർന്നിരുന്നു.
ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷമായി സി.പി.ഐക്കുള്ളിൽ നിലനിന്ന ആഭ്യന്തര വിഷയങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചു. പാർട്ടിയുടെ സംസ്ഥാന നേതാക്കളിൽ പലരെയും പ്രചാരണ യോഗങ്ങളിൽ എത്തിക്കാനും കഴിഞ്ഞില്ല. ബൂത്തുതലത്തിൽ ഉൾെപ്പടെ പ്രചാരണ പ്രവർത്തനങ്ങളിലും നിരവധി പോരായ്മകൾ ഉണ്ടായിരുന്നു -അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.