ചതുരകള്ളിപ്പാറ കുടിവെള്ള പദ്ധതിക്ക് 76.70 ലക്ഷം രൂപയുടെ ഭരണാനുമതി

വടശ്ശേരിക്കര: ചിറ്റാർ കാരികയം ചത്തുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് 76,70,000 രൂപയുടെ ഭരണനുമതി ലഭിച്ചെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പട്ടികജാതി കോർപസ് ഫണ്ടിൽനിന്ന് തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാർ കാരികയം ചത്തുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായകമാകും. എം.എൽ.എ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും പദ്ധതി വകുപ്പ്തല വർക്കിങ് ഗ്രൂപ്പിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചു ഉത്തരവ് ലഭിക്കുകയുമായിരുന്നു. ചിറ്റാർ കമ്പകത്തും പാറയിൽ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റർ സ്റ്റോറേജ് ടാങ്കിൽ വെള്ളം പമ്പ് ചെയ്ത് അവിടെനിന്ന് പൈപ്പ് ലൈൻ വഴി പാർഥസാരഥി ക്ഷേത്രം വക സ്ഥലത്തു സ്ഥാപിക്കുന്ന ടാങ്കിൽ എത്തിച്ച് വിതരണം നടത്തും. പദ്ധതി നടത്തിപ്പിനാവശ്യമായ തുക നടപ്പ് സാമ്പത്തികവർഷത്തെ കോർപ്പസ് ഫണ്ട് ശീർഷകത്തിൽനിന്ന് ജില്ല പട്ടികജാതി വികസന ഓഫിസർക്ക് അനുമതി നൽകിക്കൊണ്ടാണ് ഉത്തരവായത്. കേരള വാട്ടർ അതോറിറ്റിക്കാണ് നിർവഹണ ചുമതല. ജില്ല പട്ടികജാതി വികസന ഓഫിസർ വാട്ടർ അതോറിറ്റി ഡിവിഷനിൽ തുക ഡിപ്പോസിറ്റ് ചെയ്യും. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്ഷനാണ് നൽകുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.