ഇറച്ചിക്കോഴി വില കുതിക്കുന്നു; കാറ്ററിങ് മേഖലക്ക് പ്രതിസന്ധി

പന്തളം: ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നതോടെ കാറ്ററിങ് മേഖല പ്രതിസന്ധിയിൽ. കിലോക്ക് 164 രൂപ വരെയായി ഇറച്ചിക്കോഴി വില. ഹോട്ടൽ, കാറ്ററിങ് മേഖലകളിൽ വിലകൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്ന സ്ഥിതിയായി. വിലകൂട്ടാതെ മറ്റ് മാർഗമില്ലന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. നേരത്തേ 100- 110 രൂപ ആയിരുന്നു ഇറച്ചിക്കോഴിയുടെ വിലയാണ് കുത്തനെ ഉയർന്നത്. രണ്ടുകിലോ തൂക്കമുള്ള ഇറച്ചിക്കോഴിയിൽനിന്ന് 1.2 - 1.3 കിലോ ഇറച്ചിയാണ് ലഭിക്കുന്നത്. കോഴിത്തീറ്റ, കോഴിക്കുഞ്ഞുങ്ങൾ എന്നിവയുടെ വില വർധനയാണ് ഇറച്ചിക്കോഴി വില ഉയരാൻ കാരണമെന്ന് പൗൾട്രി ഉടമകൾ പറഞ്ഞു. കോഴികൾക്ക് നൽകുന്ന മരുന്നുകളുടെ വിലയും വർധിച്ചു. നേരത്തേ 12 രൂപക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന്‍റെ വില 43 രൂപയായി. തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 100 രൂപയിലേറെ വർധിച്ചു. 45 ദിവസം പ്രായമാക്കുന്നവയെ ആണ് സാധാരണ വിൽക്കാറുള്ളതെങ്കിലും തീറ്റയുടെ വില ഉയർന്ന സാഹചര്യത്തിൽ പലരും 35-40 ദിവസത്തിന്നുള്ളിൽ വിറ്റഴിക്കുകയാണ്. 500 കോഴിയുള്ള ഫാമിൽ രണ്ടു ചാക്ക് തീറ്റ ദിനംപ്രതി വേണ്ടിവരും. നഷ്ടം ഉണ്ടാകാതിരിക്കുന്നതിനാണ് നേരത്തേ കോഴികളെ വിറ്റഴിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.