രാജമ്മക്ക് തലചായ്ക്കാൻ വീട് ഒരുങ്ങുന്നു

പന്തളം: നഷ്ടപ്പെട്ടെന്ന് കരുതിയ കിടപ്പാടം തിരികെ കിട്ടിയപ്പോൾ രാജമ്മക്കുണ്ടായ സന്തോഷം ഏറെ വലുതായിരുന്നു. അതിനെക്കാൾ സന്തോഷത്തിലാണ് പാതിവഴിയിൽ നിർമാണം നിലച്ച വീടിന്‍റെ പണി പൂർത്തിയാകുമ്പോൾ. നോട്ടീസ് പതിച്ച് ജപ്തി നടപടികൾ നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികൾ തന്നെ മുൻകൈയെടുത്താണ് പന്തളം തോന്നല്ലൂർ ഇളശ്ശേരിൽ രാജമ്മയും സഹോദരങ്ങളായ കൃഷ്ണനും രാജിക്കും വീട് വെച്ചുനൽകുന്നത്. തിങ്കളാഴ്ച കട്ടളവെപ്പ് നടക്കും. 2008ൽ ആകെയുള്ള 10 സെന്‍റ് പണയപ്പെടുത്തി കൂരകെട്ടാനായി ജില്ല സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തപ്പോൾ കൂലിപ്പണി ചെയ്ത് അടച്ചുതീർക്കാമെന്നാണ് കരുതിയത്. പിന്നീട് ദുരന്തങ്ങൾ ഇവരെ വേട്ടയാടി. പെയിന്‍റിങ് തൊഴിലാളിയായ കൃഷ്ണൻ കെട്ടിടത്തിൽനിന്ന് വീണ് കിടപ്പിലായി. ആകെയുള്ള കൂര തീപിടിത്തത്തിൽ കത്തിയമർന്നു. പണി തുടങ്ങിയ വീട് പകുതിയിലായി മുടങ്ങി. പലിശയടയ്ക്കാതെ വായ്പത്തുക ഏറിവന്നു. ഒരുലക്ഷം 2,45,000 രൂപവരെ എത്തിയപ്പോൾ ജപ്തി നടപടിയിലെത്തി. ദുരന്തം കണ്ട് സഹായിക്കാനായി ബാങ്ക് ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങി. മാനേജർ കെ. സുശീല പണമടച്ച് ഇവരെ രക്ഷിക്കാൻ തീരുമാനിച്ചു. പലിശ ഒഴിവാക്കാനുള്ള അനുമതിയും വാങ്ങി. ഓരോ ജീവനക്കാരും പണം നൽകി. പിരിഞ്ഞുപോയ ജീവനക്കാരുടെ കൂട്ടായ്മയും കുറച്ചു പണം എത്തിച്ചു. 98,828 രൂപ അടച്ച് ആധാരം തിരികെ നൽകി. പകുതി പണിത വീട് പൂർത്തിയാക്കാനായി പിന്നീടുള്ള ശ്രമം. സഹായങ്ങൾ ഒഴുകിയെത്തി. വെള്ളായണി കാർഷിക കോളജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് കൂടുതൽ സഹായിച്ചതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. വിഷുക്കൈനീട്ടമായി വീടിന്‍റെ താക്കോൽ ഇവർക്ക് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് സഹായിച്ച നല്ല മനസ്സുകൾ. ഫോട്ടോ : രാജമ്മക്കായി നിർമിക്കുന്ന വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.