മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ കുടിവെള്ള പദ്ധതി നിർമാണം വൈകുന്നു; പ്രതിഷേധം ശക്തം

വേനൽക്കാലങ്ങളിൽ മാത്രം പദ്ധതിയെക്കുറിച്ച് ആലോചിക്കുന്ന സമീപനമാണെന്ന് നാട്ടുകാർ മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കാനുള്ള സമഗ്ര ശുദ്ധജല പദ്ധതി നിർമാണം നീളുന്നതിൽ പ്രതിഷേധം ശക്തം. പുളിക്കാമല ജല വിതരണ പദ്ധതിയുടെ നിർമാണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. 2020 മാർച്ചിൽ രണ്ടാം ഘട്ട പ്രവൃത്തികൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. പുതുതായി നിർമിക്കുന്ന ചില ജലസംഭരണികളിൽ ചെറിയ പണി മാത്രമാണ് നടക്കുന്നത്. ആറുവർഷം മുമ്പാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളിൽ പൂർണമായും കോട്ടാങ്ങൽ പഞ്ചായത്തിലെ ഒന്ന്, രണ്ട് , മൂന്ന്, 11, 12,13 വാർഡുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. ദേശീയ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2014ൽ ഒന്നാം ഘട്ട പണി തുടങ്ങിയെങ്കിലും നബാർഡിൽനിന്ന് 7.98 കോടിയാണ് അനുവദിച്ചത്. ആനിക്കാട് പഞ്ചായത്തിലെ കോഴിമണ്ണിൽ കടവിൽ ഒമ്പത് മീറ്റർ വ്യാസമുള്ള കിണറും ഇതിനു മുകളിൽ പമ്പ്ഹൗസും പുളിക്കാമലയിൽ 10 ലക്ഷം ലിറ്റർ ജലം ദിവസവും ശുദ്ധീകരിക്കാവുന്ന ശുദ്ധീകരണ ശാലയുമാണ് ഉൾപ്പെടുത്തിയത്. ഇതിന്‍റെ പണി ഭൂരിഭാഗവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2017ൽ 24 കോടി അനുവദിച്ചിരുന്നു. പുളിക്കാമലയിലെ സംഭരണിയിൽ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി. നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്തത് ജനപ്രതിനിധിയുടെ അനാസ്ഥകൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വേനൽചൂട് കടുത്തതോടെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടാൻ തുടങ്ങി. വേനൽക്കാലങ്ങളിൽ മാത്രം പദ്ധതിയെ കുറിച്ച് ആലോചിക്കുന്ന സമീപനമാണെന്ന് നാട്ടുകാർ പറയുന്നു. നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.