പമ്പസദ്യയും പമ്പവിളക്കും ഇന്ന്

ശബരിമല: മകരവിളക്ക് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങായ പമ്പ സദ്യയും പമ്പ വിളക്കും വ്യാഴാഴ്ച നടക്കും. മഹിഷീനിഗ്രഹ സ്മരണ പുതുക്കി എരുമേലിയില്‍ പേട്ട തുള്ളി എത്തിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും മറ്റ് തീര്‍ഥാടകരും കരിമല പാതയിലൂടെ കാല്‍നടയായി ബുധനാഴ്ച പമ്പയിലെത്തി. വ്യാഴാഴ്ച രാവിലെ മുതൽ സദ്യവട്ടങ്ങള്‍ ഒരുക്കിത്തുടങ്ങും. ഉപ്പിലിട്ടതും ഉപ്പേരിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. സദ്യയുടെ വലുപ്പം സൂചിപ്പിച്ച് വലിയ പര്‍പ്പടകം വിരികള്‍ക്കുമുകളില്‍ ഉയര്‍ത്തും. കുത്തുവിളക്ക് കൊളുത്തി ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം അയ്യപ്പന് വിളമ്പും. പിന്നീട് ഭക്തര്‍ക്കും. പമ്പാമണപ്പുറത്ത് നടക്കുന്ന സദ്യയില്‍ അയ്യപ്പസ്വാമിയും പങ്കെടുക്കുമെന്നാണ് വിശ്വാസം. തുടര്‍ന്ന് വൈകീട്ട് ആറോടെ പമ്പവിളക്ക് നടക്കും. മുളയില്‍ തീര്‍ത്ത ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ച് ശരണം വിളികളോടെ പമ്പയിലേക്ക് ഒഴുക്കുന്നതാണ് ചടങ്ങ്. ബുധനാഴ്ച വൈകീട്ട് പ്രാസാദശുദ്ധിക്രിയ ചടങ്ങുകൾ സന്നിധാനത്ത് നടന്നു. പൂജയുടെ ഭാഗമായ ബിംബശുദ്ധിക്രിയകള്‍ വ്യാഴാഴ്ച രാവിലെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.29 ന് മകരസംക്രമ പൂജ നടക്കും. തുടർന്ന് മൂന്നിന് അടയ്ക്കുന്ന നട അഞ്ചിന് തുറക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന ആറരക്ക് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.