തിരുവാഭരണ ഘോഷയാത്രക്ക് സാക്ഷ്യംവഹിച്ചത് ആയിരങ്ങൾ

പന്തളം: തിരുവാഭരണ ഘോഷയാത്ര കാണാൻ പന്തളത്ത് ആയിരങ്ങൾ ഒഴുകിയെത്തി. ബുധനാഴ്ച രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിലും പരിസരത്തും ജനം തിങ്ങിനിറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ക്ഷേത്രത്തിൽനിന്ന് നിരന്തര അറിയിപ്പുകൾ ഉണ്ടായിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആരോഗ്യ വകുപ്പ് അധികൃതരും വൻ പൊലീസ് സംഘവും പന്തളത്ത് നിലയുറപ്പിച്ചിരുന്നു. ഘോഷയാത്ര മൊബൈലിൽ പകർത്താൻ യുവാക്കളും തിരക്കുകൂട്ടി. കോവിഡ് രോഗവ്യാപനം കണക്കിലെടുത്തും ശാരീരിക വിഷമതകൾ കാരണവും പന്തളം വലിയ തമ്പുരാൻ രേവതി നാൾ പി. രാമവർമരാജ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തില്ല. പകരം നാലാം മുറയിൽപെട്ട കൈപ്പുഴ പടിഞ്ഞാറേത്തളം കൊട്ടാരത്തിൽ മകയിരം നാൾ രാഘവവർമ രാജയാണ് കൊട്ടാരത്തിലും ക്ഷേത്രത്തിലും നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. രാജപ്രതിനിധി മൂലംനാൾ ശങ്കർവർമക്ക് ഉടവാൾ കൈമാറിയതും ഘോഷയാത്ര സംഘാംഗങ്ങൾക്ക് ഭസ്മം നൽകി അനുഗ്രഹിച്ചതും രാഘവവർമ രാജയാണ്. കൂടാതെ, രാജപ്രതിനിധിയുടെ മുന്നിൽ ഉടവാളുമായി നീങ്ങുന്ന 12 അംഗ പടക്കുറുപ്പാണ് പല്ലക്ക് ചുമക്കുന്നത്. സംഘത്തിന്‍റെ ഗുരുസ്വാമി വേണുഗോപാലാണ്. ഫോട്ടോ .. പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടപ്പോൾ അനുഭവപ്പെട്ട തിരക്ക് 2, തിരുവാഭരണ ഘോഷയാത്ര മൊബൈൽ ഫോണിൽ പകർത്തുന്ന ഭക്തർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.