കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യത്തിലേക്ക്

കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം പുനരാരംഭിച്ചു കോന്നി: സ്ഥലം വിട്ടുകിട്ടാത്തതിന്‍റെ പേരില്‍ മുടങ്ങിക്കിടന്ന കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി യാർഡിനോടും ഓഫിസ് റൂമിനോടും ചേര്‍ന്ന സ്ഥലത്തെ മണ്ണ് നിരപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടൂര്‍ പ്രകാശ് എം.എല്‍.എ ആയിരുന്ന കാലത്ത് ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേര്‍ന്നുകിടന്ന ഭൂമി കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത് കിട്ടാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഭൂമി കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു. 2.41 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള 1.93 ഏക്കറും വിലക്ക് വാങ്ങിയ 2.41 ഏക്കറും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം എന്‍.ഒ.സി നല്‍കിയതോടെയാണ് ഈ ഭൂമി കോന്നി സബ് രജിസ്ട്രാര്‍ ഓഫിസില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കോന്നി വില്ലേജ് ഓഫിസില്‍ കരമടച്ചത്. 2016ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്. ഭൂമി കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട കലക്ടറേല്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ല കലക്ടര്‍, കോന്നി പഞ്ചായത്ത് പ്രസിഡന്‍റ്, കെ.എസ്.ആര്‍.ടി.സി - റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. സ്ഥലം വിട്ടുനല്‍കുമ്പോള്‍ ഡിപ്പോക്കല്ലാതെ ഭാവിയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കാനും പഞ്ചായത്തിന് അധികാരമുണ്ട്. 2013 മുതല്‍ സ്ഥലം ഏറ്റെടുപ്പ് തടസ്സപ്പെട്ടിരുന്നു. 1.45 കോടി തനത് ഫണ്ടില്‍നിന്ന് യാര്‍ഡ് നിര്‍മാണത്തിന് അനുവദിക്കുകയും പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായ എച്ച്.എല്‍.എല്ലിന് നിര്‍മാണച്ചുമതല നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.