ചെങ്ങറ സമരഭൂമിയിലെ ആത്മഹത്യകളിൽ ദുരൂഹത

കോന്നി: ചെങ്ങറ സമരഭൂമിയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. ഭാഗ്യ, ശാരികൃഷ്ണ, അപർണ, ദീപ എന്നീ പെൺകുട്ടികളാണ് വിവിധ സാഹചര്യങ്ങളിൽ ചെങ്ങറ സമരഭൂമിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഇവർ നാലുപേരും വീടിനുള്ളിൽ തന്നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നതാണ് മരണത്തിലെ സമാനത. പതിനാലിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. ദീപ എന്ന 14 കാരിയാണ് അവസാനമായി കഴിഞ്ഞദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസമായിരുന്നു പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു. അവസാനമായി മരിച്ച ദീപയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. 24 വയസ്സുകാരിയായ യുവതി വിവാഹം കഴിഞ്ഞ് നാളുകൾക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. എന്നാൽ, തുടർച്ചയായി മരിച്ച പെൺകുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരു നടപടിയും പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ താമസിക്കുന്നവർ മുന്നോട്ടുവരാത്തതിലും ദുരൂഹത ഉണർത്തുന്നു. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ചെങ്ങറ സമരഭൂമി. സമരഭൂമിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിൽ പൊലീസ് ഇടപെടൽ ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.